പൊങ്കാല ഏറ്റുവാങ്ങി യുവരാജ് സിങ്; പ്ലാസ്റ്റിക്ക് ബാറ്റ് ഉപയോഗിക്കൂ എന്നും സോഷ്യല്‍ മീഡിയ

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ക്രിക്കറ്റ് താരം യുവരാജ് സിങിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വന്‍തോതില്‍ പടക്കം പൊട്ടിക്കുന്നത് മലിനീകരണത്തിന് കാരണമാകുമെന്നായിരുന്നു യുവരാജിന്റെ പ്രസ്താവന. പടക്കം പൊട്ടിക്കുന്നത് അനാരോഗ്യകരമായ കാര്യമാണെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വരെ ബുദ്ധിമുട്ടാകുന്നുവെന്നും നേരത്തെ താരം പറഞ്ഞിരുന്നു.

എന്നാല്‍ താരത്തിന്റെ മറ്റ് ട്വീറ്റുകള്‍ക്ക് ലഭിക്കുന്നത് പോലെയുള്ള സ്വീകരണമല്ല ഇതിന് ലഭിച്ചത്. യുവിയുടെ നിലപാടിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. യുവി പ്രകൃതി സ്‌നേഹിയാണെങ്കില്‍ ബാറ്റ് ചെയ്യാനായി പ്ലാസ്റ്റിക് ബാറ്റുകള്‍ ഉപയോഗിക്കൂ എന്ന് ഒരാള്‍ ആഹ്വാനം ചെയ്തു.

കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റാനാകില്ലെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തു. മലിനീകരണം തടയാന്‍ ആഗ്രഹമുണ്ടെങ്കില്‍ കാര്‍ ഉപയോഗിക്കുന്നത് നിര്‍ത്തി സൈക്കിളില്‍ യാത്ര ചെയ്യൂ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

യുവരാജ് എപ്പോഴെങ്കിലും പൊതുഗതാഗതം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ സഹോദരാ നിങ്ങള്‍ ബി.സി.സി.ഐയോടും ഐ.സി.സിയോടും മത്സരങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് മറ്റൊരാളുടെ ട്വീറ്റ്. യുവരാജും സുഹൃത്തും പടക്കം പൊട്ടുന്നതിനിടയിലൂടെ വരുന്ന ചിത്രങ്ങളും പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.