സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവ് ഇന്നിറങ്ങും

തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടരന്വേഷണത്തിന്റെ ഭാഗമായുള്ള വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകള്‍ ഇന്ന് പുറത്തിറങ്ങും. പ്രത്യേക സംഘത്തെ രൂപീകരിച്ചാലുടന്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും കേസെടുക്കും.

നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളിലേക്കു കടക്കുയുള്ളൂ. ഡി.ജി.പി. രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടില്ല.

ഇന്നു തന്നെ അന്വേഷണ സംഘം രൂപീകരിച്ചു ഉത്തരവിറക്കി നടപടികള്‍ വേഗത്തിലാക്കാനാണു പോലീസിന്റെ ആലോചന. ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേലുള്ള നിയമോപദേശ പ്രകാരം മാനഭംഗത്തിനും തെളിവു നശിപ്പിച്ചതിനും പ്രത്യേകം കേസുകളെടുക്കണം. എന്നാല്‍ നിലവില്‍ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ സോളര്‍ കേസുകളുണ്ട്.

വിചാരണയിലേക്കു കടക്കാറായവ വീണ്ടും അന്വേഷിക്കാനാണു നിലവിലെ നിര്‍ദേശം. അതിനാല്‍ അവയുടെയടക്കം കേസ് ഡയറികള്‍ പരിശോധിച്ചശേഷമാവും എത്ര കേസുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം തീരുമാനിക്കുക.

കേസെടുത്താലുടന്‍ ചോദ്യം ചെയ്യലിലേക്കു കടക്കും. സരിതയുടെ 2013ലെ കത്താണ് മാനഭംഗക്കേസിനെ അടിസ്ഥാനമെന്നതിനാല്‍ ആദ്യം തന്നെ സരിതയുടെ മൊഴിേരഖപ്പെടുത്തണം. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനയാണു സരിത നല്‍കുന്നത്.