പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി ‘മിസൈല്‍ പ്രൂഫ്’ വിമാനം ബോയിങ് 777- എത്തുന്നു, ചിലവ് 4,469.50 കോടി

പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ യാത്രകള്‍ക്കായി ബോയിങ്ങിന്റെ രണ്ടു പുതുവിമാനങ്ങള്‍ വാങ്ങാന്‍ 4,469.50 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.യുഎസ് കമ്പനിയായ ബോയിങ്ങിന്റെ 777 – 300 ഇആര്‍ മോഡല്‍ വിമാനങ്ങളാണു വാങ്ങുക. മിസൈലുകള്‍ക്ക് പോലും തകര്‍ക്കാനാകാത്ത ടെക്‌നോളജി ഈ വിമാനങ്ങള്‍ക്കുണ്ട്.

നിലവില്‍ ഇവര്‍ ഉപയോഗിക്കുന്ന ബോയിങ് 747- 400 മോഡല്‍ വിമാനത്തിനു (എയര്‍ ഇന്ത്യ വണ്‍) കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ളതിനാലാണ് പുതിയവ വാങ്ങുന്നത്. നൂതന സുരക്ഷാ കവചം, ഉയര്‍ന്ന എന്‍ജിന്‍ കരുത്ത് എന്നിവയുള്ള വിമാനത്തില്‍ മിസൈല്‍ പ്രതിരോധ സംവിധാനമുള്‍പ്പെടെയുള്ളവ സജ്ജമാക്കും.
കേന്ദ്ര വ്യോമയാന മേഖലയ്ക്ക് അനുവദിച്ചിരിക്കുന്ന ആകെ വിഹിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമാണു വിഐപി വിമാനങ്ങള്‍ വാങ്ങുന്നതിനായി ചെലവിടുന്നത്.ആകെ 6,602.86 കോടി രൂപയാണു വ്യോമയാന മേഖലയ്ക്കുള്ള വിഹിതം. കഴിഞ്ഞ വര്‍ഷം ആകെ വിഹിതം 2710 കോടിയായിരുന്നു.

വിവിഐപികള്‍ക്കുള്ള അത്യാധുനിക ബോയിംഗ് വിമാനങ്ങള്‍ അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലെത്തും. മാര്‍ച്ചിനു മുന്‍പ് മൂന്ന് ബോയിംഗ് 777-300 വിമാനങ്ങള്‍ എയര്‍ ഇന്ത്യയ്ക്ക് ലഭിക്കും. ഇതില്‍ രണ്ടു വിമാനങ്ങള്‍ വിവിഐപികളുടെ യാത്രയ്ക്കായി ഉപയോഗിക്കും. നിലവില്‍ ഉപയോഗിക്കുന്ന ജംബോ ജെറ്റുകള്‍ക്ക് 25 വര്‍ഷം പഴക്കമുണ്ട്. ഇതേതുടര്‍ന്നാണ് പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്.