വര്‍ക്കല ഭൂമി വിവാദം ; ദിവ്യാ എസ് അയ്യരെ സ്ഥലം മാറ്റി

വര്‍ക്കല ഭൂമി വിവാദത്തില്‍ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് സ്ഥലംമാറ്റം. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് പതിച്ചുനല്‍കിയെന്ന ആരോപണത്തിന് വിധേയമായിരുന്നു ദിവ്യ എസ്.അയ്യര്‍. ഇതേ തുടര്‍ന്നാണ് സ്ഥലമാറ്റം എന്നാണ് സൂചന. അരുവിക്കര എംഎല്‍എയായ കെഎസ് ശബരിനാഥന്‍ എംഎല്‍എയുടെ ഭാര്യ കൂടിയാ ദിവ്യ, വര്‍ക്കലയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവുകൂടിയായ സ്വകാര്യ വ്യക്തിക്ക് ഭൂമി പതിച്ചുകൊടുത്ത കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായിരുന്നു.

വര്‍ക്കല ഭൂമി പ്രശ്നത്തില്‍ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ച പറ്റിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റവന്യൂ മന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. ഇതിനിടയിലാണ് സ്ഥലംമാറ്റം ദിവ്യ എസ്. അയ്യരെ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഡപ്യൂട്ടി സെക്രട്ടറി പോസ്റ്റിലേക്കാണ് സ്ഥലം മാറ്റിയതെന്നാണ് പ്രാഥമിക വിവരം. വര്‍ക്കലയ്ക്ക് പുറമെ കാട്ടാക്കട കുറ്റിച്ചല്‍ ഭാഗത്തും ഇവര്‍ക്കെതിരെ സമാനസ്വഭാവമുള്ള ആരോപണം ഉയര്‍ന്നിരുന്നു.