കള്ളനെന്നു കരുതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഭാര്യ മരിച്ചു; കേസെടുക്കുന്നില്ലെന്ന് പോലീസ്

പി.പി. ചെറിയാന്‍

ഫ്ളോറിഡാ: രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ഭാര്യയും ഭര്‍ത്താവും ഉറക്കത്തില്‍ നിന്നും ഞെ്ട്ടി ഉണര്‍ന്നത് ഏതോ ശബ്ദം കേട്ടാണ്. കിടക്കയില്‍ നിന്നും എഴുന്നേറ്റ് ഇരുവരും വീടിനകം മുഴുവന്‍ പരിശോധന നടത്തിയിട്ടും കള്ളനെ കണ്ടെത്താനായില്ല.

ഏപ്രില്‍ 25 ബുധനാഴ്ചയായിരുന്നു സംഭവം.നേയ്തന്‍ സിമ്മണ്‍സ്, അലിസണ്‍ സിമ്മന്‍സും(31) വീണ്ടും ഉറങ്ങാന്‍ കിടന്നു.45 മിനിട്ടുകള്‍ക്കുശേഷം ഭാര്യ എഴുന്നേറ്റു ബാത്ത്റൂമിലേക്ക് പോയി. തിരിച്ചുവരുന്നതിനിടയില്‍ സെല്‍ഫോണിലെ ലൈറ്റ് തെളിയിച്ചു. ഇതിനിടെ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു ഭര്‍ത്താവു കണ്ടത് സെല്‍ഫോണിന്റെ ഫല്‍ഷ് ലൈറ്റാണ്.

പിന്നെ ഒന്നും ചിന്തിച്ചില്ല. മുമ്പിലേക്ക് വരുന്നത് കള്ളനാണെന്ന് കരുതി രണ്ടു തവണയാണ് നെയ്തന്‍ നിറയൊഴിച്ചത്. വെടിയുണ്ട ഏറ്റ് ഭാര്യ പിടഞ്ഞു വീണു മരിച്ചു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണമടഞ്ഞിരുന്നു.

മരിക്കുന്നതിന് മുമ്പ് ഭാര്യ പറഞ്ഞതും, ഭര്‍ത്താവില്‍ നിന്നും പോലീസ് എടുത്ത മൊഴിയും ഒത്തു പോകുന്നതിനാല്‍ ഭര്‍ത്താവിനെതിരെ കേസ്സെടുക്കുന്നില്ലെന്നും, ഇതൊരു അപകടമായി പരിഗണിക്കുമെന്നും വിന്റര്‍ ഗാര്‍ഡന്‍ പോലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ചു അന്വേഷണം നടത്തുമെന്നും ഇവര്‍ അറിയിച്ചു.