ഹിന്ദു കുട്ടികളെയും മുസ്ലീം കുട്ടികളെയും പ്രത്യേകം ഡിവിഷനുകളിലാക്കി വര്‍ഗീയ പരിഷ്ക്കരണവുമായി ഒരു സ്കൂള്‍

വസീറാബാദിലെ ഒരു പ്രൈമറി സ്‌കൂളിനെതിരെയാണ് ഇത്തരത്തിലുള്ള വര്‍ഗീയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രൈമറി സ്‌കൂളില്‍ കുട്ടികളെ ഹിന്ദുക്കള്‍ മുസ്ലീങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് ഇരുത്തി പഠിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.

ഒന്നാം ക്ലാസില്‍ സെഷന്‍ എ, ബി എന്നിങ്ങനെ തരംതിരിച്ചാണ് ഹിന്ദുക്കളും മുസ്ലീങ്ങളുമായ കുട്ടികളെ ഇരുത്തിയിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എ ഡിവിഷനില്‍ 26 ഹിന്ദു കുട്ടികളാണ് പഠിക്കുന്നത്. ബി ഡിവിഷനില്‍ 36 മുസ്ലീം കുട്ടികള്‍ പഠിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രിന്‍സിപ്പല്‍ മാറി പുതിയ ആള്‍ ചാര്‍ജ് എടുത്തതിന് പിന്നാലെയാണ് ഇത്തരത്തിലുളള മാറ്റങ്ങളെന്ന് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിയമിച്ച അധ്യാപകരില്‍ ചിലര്‍ ആരോപിക്കുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെ പ്രിന്‍സിപ്പല്‍ തള്ളിക്കളഞ്ഞു. ഇത് മനപൂര്‍വ്വമല്ലെന്നാണ് പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന സി ബി സിങ് ശെഹറാവദിന്റെ വാദം. മെച്ചപ്പെട്ട വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിന്റെയും ഭാഗമായി മറ്റു സ്‌കൂളുകളിലെ പോലെ വിവിധ ഡിവിഷനുകളിലേക്ക് കുട്ടികളെ കൂട്ടികലര്‍ത്തി ഇരുത്തുന്ന നടപടി മാത്രമാണ് സ്വീകരിച്ചതെന്നും അധികൃതര്‍ പറയുന്നു.

മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ് ഇത്തരം മാറ്റങ്ങള്‍ നടത്തിയതെന്നും ശെഹറാവദ് പറഞ്ഞു. ചില കുട്ടികള്‍ സസ്യാഹാരികളാണ്. മറ്റു ചിലര്‍ നോണ്‍ വെജിറ്റേറിയനും. അങ്ങനെവരുമ്പോള്‍ കുട്ടികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഏറെയാണ്. കുട്ടികളുടെയും അധ്യാപകരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ മാനേജ്മെന്റ് തീരുമാനത്തിനെതിരെ ഒരു വിഭാഗം അധ്യാപകര്‍ പ്രതിഷേധം നടത്തി.