മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികളുടെ കൂട്ടമരണം : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ബിഹാര്‍ മുസാഫര്‍പുരിലെ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ബിഹാര്‍ സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.
149 കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍, മരുന്നിന്റെ ക്ഷാമം ന്യായീകരണമില്ലാത്തതാണ്. കുട്ടികളുടെ മരണ നിരക്ക് ഉയരുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ച്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചത്. അഭിഭാഷകനായ മനോഹര്‍ പ്രതാപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ തന്നെ കുട്ടികളുടെ മരണനിരക്കിനെ കുറിച്ച് കോടതി ആശങ്ക രേഖപ്പെടുത്തി. അതീവ ഗൗരവമുള്ള വിഷയമാണെന്നും ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മതിയായ ചികില്‍സാ സൗകര്യം ഒരുക്കിയില്ല, പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിഹാര്‍ സര്‍ക്കാരും മറുപടി പറഞ്ഞേ മതിയാകൂവെന്ന് കോടതി പറഞ്ഞു. മറുപടി നല്‍കാന്‍ പത്തു ദിവസം സമയം ബിഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഏഴു ദിവസത്തെ സമയം അനുവദിച്ചു. ഇരു സര്‍ക്കാരുകളും ഇതുവരെ സ്വീകരിച്ച നടപടികള്‍, അനുവദിച്ച നഷ്ടപരിഹാരം തുടങ്ങിയവ അടക്കം ഉള്‍പ്പെടുത്തിയായിരിക്കണം മറുപടിയെന്നും കോടതി നിര്‍ദേശിച്ചു.

പോഷകാഹാര കുറവ് പരിഹരിക്കാനും ശുചിത്വം ഉറപ്പാക്കാനും എന്തൊക്കെ നടപടികള്‍ എടുത്തുവെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ ഒരാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരുകളോട് കോടതി ആവശ്യപ്പട്ടു. കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.

പൂര്‍ണമായും ഭേദമാക്കാനാവുന്ന രോഗമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇത്രയധികം മരണങ്ങള്‍ക്ക് കാരണമായതെന്നാണ് ഹര്‍ജിക്കാരുടെ വാദം. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.