സ്വർണക്കടത്ത് ; യശസിന് കളങ്കം വരുത്തിയവരെ വെറുതേ വിടില്ല ; കേസിൽ യു.എ.ഇ അന്വേഷണം ആരംഭിച്ചു

സ്വർണക്കടത്ത് കേസിൽ യു.എ.ഇ അന്വേഷണം ആരംഭിച്ചു. ഡിപ്ലോമാറ്റിക് ചാനൽ ദുരുപയോഗം ചെയ്ത് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് വിലാസത്തിൽ ആരാണ് സ്വർണം അയച്ചതെന്നാണ് യു.എ.ഇ അധികൃതർ അന്വേഷിക്കുന്നത്. ഒരു വലിയ കുറ്റകൃത്യം എന്നതിലുപരി ഇന്ത്യയിൽ യു.എ.ഇയുടെ യശസിന് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ഉണ്ടായതെന്നും കോൺസുലേറ്റ് അധികൃതർ പറഞ്ഞു. അന്വേഷണത്തിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.

പതിനഞ്ച് കോടി വിലമതിക്കുന്ന 30 കിലോ സ്വർണമാണ് കഴിഞ്ഞ ദിവസം യു.എ.ഇ ഡ്പ്ലോമാറ്റിക് പാർസലിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിത് കസ്റ്റംസ് കസ്റ്റ‍ഡിയിലാണ്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുൻ കോൺസുലേറ്റ് ജീവനക്കാരി സ്വപ്ന സുരേഷ് ഒളിവിലാണ്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുള്ള ബന്ധം സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ തന്റെ ഓഫീസിനു പങ്കില്ല എന്നാണ് പിണറായി മാധ്യമങ്ങളോട് പറഞ്ഞത്.