ടിക്ക്ടോക്ക് പ്രോയ്ക്ക് വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യൂ ; മെസേജ് കണ്ടാൽ ക്ലിക്ക് ചെയ്യരുത്
ടിക്ക്ടോക്ക് പ്രോ ഇൻസ്റ്റാൾ ചെയ്യാം എന്ന അവകാശവാദവുമായി ഒരു വാട്സപ്പ് മെസേജ് നിങ്ങൾക്ക് ലഭിക്കുന്നു എങ്കിൽ അതിൽ ക്ലിക്ക് ചെയ്യരുത്. ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്കും മെസേജിനൊപ്പമുണ്ട്. സൈബർ കുറ്റവാളികളാണ് ഈ മെസേജിനു പിന്നിൽ. ഉപഭോക്താക്കളുടെ ഡേറ്റ ചോർത്തുന്നതിനായുള്ള മാൽവെയറാണ് ഇത്. ‘ടിക്ക്ടോക്ക് വീഡിയോ ആസ്വദിച്ച് ക്രിയേറ്റീവ് വീഡിയോകൾ വീണ്ടും സൃഷ്ടിക്കുക. ഇപ്പോൾ ടിക്ക്ടോക്ക് ലഭ്യമാണ് (ടിക് ടോക്ക് പ്രോ). അതിനു വേണ്ടി താഴെ നിന്ന് ഡൗൺലോഡ് ചെയ്യുക.’- എന്ന സന്ദേശമാണ് പ്രചരിക്കുന്നത്. ഒരു എപികെ ലിങ്കും ഇതിനോടൊപ്പമുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ടിക്ക്ടോക്ക് ഐക്കൺ ഉള്ള ഒരു ആപ്ലിക്കേഷൻ ഫോണിൽ ഡൗൺലോഡ് ആകും. ഇൻസ്റ്റാൾ ചെയ്യുമ്പോൾ ക്യാമറ, ഗാലറി, മറ്റുള്ളവ എന്നിവയിലേക്ക് അനുവാദം ചോദിക്കും. പക്ഷേ, ആപ്പ് പ്രവർത്തിക്കില്ല. അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ ഡേറ്റ ചോർത്തുകയാണ് ഈ ആപ്പിൻ്റെ ലക്ഷ്യം.
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ടിക്ക്ടോക്ക്, യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകൾ നിരോധിച്ചത്. ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈൽ, കംപ്യൂട്ടർ അടക്കമുള്ള വേർഷനുകൾക്ക് നിരോധനമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. ഇന്ത്യയിൽ ടിക്ക്ടോക്ക് നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിൽ നിരവധി ആളുകളാണ് ഈ ലിങ്ക് വഴി ടിക്ക്ടോക്ക് പ്രോ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്നത്.








