രഹ്നാ ഫാത്തിമ്മ പോലീസിനു മുന്നില്‍ കീഴടങ്ങി

നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹന ഫാത്തിമ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. രഹന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. എറണാകുളം തേവര സൗത്ത് പൊലീസ് സ്റ്റേഷനില്‍ സിഐ അനീഷിനു മുന്നിലെത്തിയാണ് കീഴടങ്ങിയത്. രഹന ഫാത്തിമയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോവിഡ് പരിശോധനക്ക് ശേഷം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ കോടതിക്ക് മുന്നില്‍ ഹാജരാക്കും.

അതെ സമയം കേസുമായി ബന്ധപ്പെട്ട് തുടര്‍ അന്വേഷണത്തിനും നിയമ നടപടികളോടും പൂര്‍ണമായി സഹകരിക്കുമെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയില്‍ തെളിയിക്കാനാകുമെന്നാണ് വിശ്വാസമെന്നും രഹനയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പ്രതികരിച്ചു. സാമൂഹിക മാറ്റത്തിനും, ലിംഗ സമത്വത്തിനും, സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാന്‍ പിന്തുണച്ച എല്ലാവരോടും സ്നേഹം. നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്ന് രഹന ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്നാണ് ശനിയാഴ്ച വൈകുന്നേരം നാലരയോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അര്‍ധ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ കേരള പൊലീസ് സൈബര്‍ വിഭാഗമാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ.ടിആക്ട് പ്രകാരവുമാണ് രഹനയ്‌ക്കെതിരെ കേസെടുത്തത്. ബാലവകാശ കമ്മീഷനും വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീഡിയോയ്‌ക്കെതിരെ ബി.ജെ.പി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശും പത്തനംതിട്ട കോടതിയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊച്ചി പനമ്പള്ളിനഗറില്‍ രഹനയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. രഹനയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ സൗത്ത് സി.ഐ കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് ചിത്രം വരയ്ക്കാനുപയോഗിച്ച പെയിന്റ്, ബ്രഷ് അടക്കമുള്ളവ സീല്‍ ചെയ്യുകയും ചെയ്തിരുന്നു.