ബാബറി മസ്ജിദ് ; എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

വിവാദമായ ബാബറി മസ്ജിദ് കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്‌നൌ പ്രത്യേക സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചത്. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി അടക്കം 32 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് നീണ്ട 28 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്. 2017ല്‍ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികള്‍ നീണ്ടു പോകുകയായിരുന്നു.

പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളി പൊളിച്ചത് മുന്‍ കൂട്ടി ആസൂത്രണം ചെയ്തിട്ടല്ല. അദ്വാനിയും ജോഷിയും ഉള്‍പ്പടെയുള്ള എല്ലാവരും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചത് എന്നും കോടതി പറഞ്ഞു. മുന്‍ ഉപപ്രധാനമന്ത്രി എല്‍. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് എന്നിവരടക്കം 32 പേരാണ് കേസില്‍ പ്രതികളായിട്ടുണ്ടായിരുന്നത്. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപനത്തിന് മുന്‍പേ തന്നെ പ്രധാന കവാടത്തിന് പരിസരത്തെ റോഡുകളെല്ലാം അടച്ചിരുന്നു.

എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി ഉള്‍പ്പടെ ആറ് പ്രതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരായത്. സി.ആര്‍.പി.സി 313 അനുസരിച്ച് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതടക്കം കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വിധി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഏപ്രിലോടെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നല്‍കി. അതിനിടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിയുടെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച് നീട്ടിനല്‍കി.

1992 ഡിസംബര്‍ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ അയോധ്യയിലെ ബാബരിയില്‍ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകര്‍ത്തത്. രാമക്ഷേത്ര നിര്‍മാണത്തിനായി ഭൂമി വിട്ടു നല്‍കിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് ഭൂമിത്തര്‍ക്ക കേസിലെ വിധിയില്‍ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളിയിരുന്നു. ഇതോടെ 1996 ഡിസംബര് ആറിന് റജിസ്റ്റര്‍ ചെയ്ത കേസിന് ഇതോടെ വിരാമമായി എന്നുതന്നെ പറയാം. കേസില്‍ 48 പ്രതികളാണ് ഉണ്ടായിരുന്നത് ഇതില്‍ 32 പേരാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.