സ്വപ്നയെയും സന്ദീപിനെയും കോഫേ പോസെ ചുമത്തി കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവ്

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും എതിരെ കോഫെപോസ ചുമത്തി കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ സമിതി ഉത്തരവിട്ടു. സ്ഥിരം സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്.

കോഫെപോസ ചുമത്തി ഒരു വര്‍ഷം തടവില്‍ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസാണ് സമിതിക്ക് അപേക്ഷ നല്‍കിയത്. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദമാണ് കസ്റ്റംസ് കോഫെപോസ സമിതിക്ക് മുന്നില്‍ വച്ചത്. ഉത്തരവിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറി. ഉത്തരവിനെതിരെ പ്രതികള്‍ക്ക് കോടതിയെ സമീപിക്കാം.

കാക്കാനാട് ജില്ലാ ജയിലില്‍ നിന്നും സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയില്‍ വാങ്ങുന്ന കസ്റ്റംസ് ഇവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഇതിനിടെ കസ്റ്റംസ് സംഘം ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു. ഇന്നലെ 11 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്ലില്‍ സ്വപ്ന സുരേഷിനേയും എം.ശിവശങ്കറിനേയും ഒരേ സമയമാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലും സ്വപ്നയെ കാക്കനാട്ടെ ജയിലിലുമായിട്ടാണ് ചോദ്യം ചെയ്തത്.