സെക്‌സ് ചാറ്റില്‍ കുടുക്കി പണം തട്ടുന്ന സംഘം കേരളത്തില്‍ സജീവം ; പിന്നില്‍ രാജസ്ഥാന്‍ സ്വദേശികള്‍

മലയാളികളെ സെക്‌സ് ചാറ്റില്‍ കുരുക്കി പണം തട്ടുന്ന സംഘം സജീവം എന്ന് പോലീസ്. രാജസ്ഥാന്‍ സ്വദേശികളുടെ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് ഹൈ ടെക്ക് സെല്‍ പറയുന്നത്. രണ്ട് മാസത്തിനിടെ കേരളത്തില്‍ നിന്നുള്ള 25ലധികം പ്രമുഖരാണ് ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത് എന്നും പോലീസ് വെളിപ്പെടുത്തുന്നു. പണം നഷ്ടപ്പെട്ടവര്‍ നാണക്കേട് ഭയന്ന് പരാതിപെട്ടാത്തതാണ് കേസന്വേഷണത്തിന് തടസമെന്ന് പോലീസ് പറയുന്നു. പണം നഷ്ടപ്പെട്ട പ്രമുഖന്‍ പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞതാണ് സംഭവത്തിന്റെ ചുരുളഴിയാന്‍ കാരണം. സമൂഹത്തില്‍ ഉയര്‍ന്ന പദവിയിലുള്ളവരും സമൂഹ മാധ്യമങ്ങളില്‍ സജീവമായവരുമാണ് തട്ടിപ്പിനിരയായിരിക്കുന്നത്.

സാധാരണക്കാരായ ആരും തന്നെ ഇതുവരെ തട്ടിപ്പിന് ഇരയായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരുകള്‍, അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ കേരള പോലീസ് രാജസ്ഥാന്‍ പോലീസിനു കൈമാറിയിട്ടുണ്ട്. OLX ആപ്പ് വഴി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ രാജസ്ഥാനില്‍ സജീവമാണെന്നും പോലീസ് അറിയിച്ചു.

കേരള പോലീസിലെ IPS ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ തയാറാക്കി തട്ടിപ്പ് നടത്തിയതും രാജസ്ഥാന്‍, ഹരിയാന സംഘമാണെന്നാണ് പോലീസ് പറയുന്നത്. മെസഞ്ചറില്‍ ചാറ്റ് ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടുകാരെയും സുഹൃത്തുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയും. പിന്നീട് വാട്‌സ്ആപ്പ്‌നമ്പര്‍ വാങ്ങി ചാറ്റ് ആരംഭിക്കുകയും പിന്നീട് അത് മെല്ലെ സെക്‌സ് ചാറ്റിലേക്ക് നീങ്ങുകയും ചെയ്യും.

നഗ്‌നറായി വീഡിയോ ചാറ്റിന് ക്ഷണിക്കുകയും വീഡിയോ ചാറ്റില്‍ ഏര്‍പ്പെട്ടാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഭീഷണി സന്ദേശം അയക്കുകയും ചെയ്യും. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയക്കുമെന്നും യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നുമാണ് ഭീഷണി. ജോലിയും സാമ്പത്തിക നിലവാരവും പരിശോധിച്ച ശേഷമാണ് തട്ടിപ്പുകാര്‍ ഇരകളെ കണ്ടെത്തുന്നത്.