എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നാളെ തുടങ്ങും

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് നാളെ തുടക്കം. ഇത്തവണ 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്ററിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മുന്നൊരുക്കങ്ങളോടെയാണ് പരീക്ഷ. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷയുമെന്ന രീതിയിലാണ് ക്രമീകരണം. എന്നാല്‍ റംസാന്‍ നോമ്പ് പ്രമാണിച്ച് ഏപ്രില്‍ 15 മുതല്‍ രാവിലെയാകും എസ്എസ്എല്‍സി പരീക്ഷ.

ഈ വര്‍ഷം 4,22,226 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഗള്‍ഫിലും ലക്ഷദ്വീപിലും ഉള്‍പ്പെടെ 2947 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പ്രൈവറ്റ് വിഭാഗത്തില്‍ 990 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 29ന് പരീക്ഷ അവസാനിക്കും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയ്ക്കായി 2004 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 3,77,939 വിദ്യാര്‍ത്ഥികളാണുള്ളത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷ വെള്ളിയാഴ്ച ആരംഭിച്ച് 26ന് അവസാനിക്കും. 389 പരീക്ഷാകേന്ദ്രങ്ങളിലായി 28,565 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് എമ്പാടുമായി പരീക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.