ഇന്ധന നികുതി ; 2020-21ല്‍ കേന്ദ്രം ജനങ്ങളെ പിഴിഞ്ഞ് എടുത്തത് 3.44 ലക്ഷം കോടി

2020-21 സാമ്പത്തിക വര്‍ഷം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയായി രാജ്യത്തു നിന്ന് കേന്ദ്രസര്‍ക്കാര്‍ ഊറ്റിയെടുത്തത് മൂന്നര ലക്ഷം കോടി (3, 44,746) രൂപ. മുന്‍ വര്‍ഷം 1.97 ലക്ഷം കോടിയായിരുന്ന നികുതിയാണ് 88 ശതമാനം വര്‍ധിച്ച് 3.44 ലക്ഷം കോടിയിലെത്തിയത്. ഒരു വര്‍ഷത്തിനിടെ പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് കേന്ദ്രം നികുതിയിനത്തില്‍ വര്‍ധിപ്പിച്ചത്. കോവിഡ് മഹാമാരി മൂലം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന ഘട്ടത്തിലാണ് രാജ്യത്ത് നികുതി വര്‍ധിപ്പിച്ചത്.

ഇതോടെ പെട്രോളിന്റെ എക്സൈസ് നികുതി ലിറ്റര്‍ ഒന്നിന് 19.98ല്‍ നിന്ന് 32.98 രൂപയായി, 65 ശതമാനം വര്‍ധന. ഡീസല്‍ നികുതി 79 ശതമാനം വര്‍ധിച്ച് 15.83ല്‍ നിന്ന് 31.83 രൂപയായി. ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന വേളയില്‍ പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് 9.48 രൂപ മാത്രമായിരുന്നു. ഇതാണ് ഇപ്പോള്‍ 32.98 രൂപയിലെത്തി നില്‍ക്കുന്നത്. 3.56 രൂപ മാത്രമുണ്ടായിരുന്ന ഡീസല്‍ നികുതി 31.83 രൂപയായി. രാജ്യത്തുടനീളമുള്ള കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഡീസലിന്റെ എക്സൈസ് നികുതി വരുമാനം മുന്‍ വര്‍ഷത്തേതില്‍ നിന്ന് ഒരു ലക്ഷം കോടിയിലേറെയാണ് വര്‍ധിച്ചത്. 2019-20ല്‍ വരുമാനം 1,12,032 കോടി ആയിരുന്നെങ്കില്‍ ഇപ്പോഴത് 2.3 ലക്ഷം കോടിയായി. പെട്രോള്‍ 66,279 കോടിയില്‍ നിന്ന് 1.01 ലക്ഷം കോടിയായി വര്‍ധിച്ചു. രേഖാമൂലം നല്‍കിയ മറുപടിയില്‍ പാര്‍ലമെന്റലിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ജറ്റ് ഫ്യുവല്‍, പ്രകൃതി വാതകം, ക്രൂഡ് ഓയില്‍ സെസ്സ് എന്നിവയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം താരതമ്യേന കുറവാണ്.

7877 കോടി രൂപ മാത്രമാണ് സെസ് ഇനത്തില്‍ ലഭിച്ചത്. മുന്‍ വര്‍ഷം അത് 16,500 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഒരു ലക്ഷം കോടി രൂപയിലേറെ നികുതിയിനത്തില്‍ ലഭിച്ചതായും പെട്രോളിയം മന്ത്രി രാമേശ്വര്‍ തെലി സഭയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പെട്രോളിന് 39 തവണയും ഡീസലിന് 36 തവണയുമാണ് വില വര്‍ധിപ്പിച്ചത്. രാജ്യം നിലവില്‍ വന്ന ശേഷമുളള ഏറ്റവും വലിയ വിലയാണ് ഇപ്പോള്‍ ഡീസലിനും പെട്രോളിനും.