അസം ജയിലുകളില്‍ ഒരു മാസത്തിനിടെ 85 തടവുകാര്‍ എച്ച്ഐവി പോസിറ്റിവ്

അസമിലെ ജയിലികളില്‍ എയിഡ്‌സ് വ്യാപനം രൂക്ഷം. രണ്ട് ജയിലുകളില്‍ ഒരുമാസത്തിനിടെ 85 തടവുകാര്‍ക്ക് എച്ച്‌ഐവി കേസുകള്‍ സ്ഥിരീകരിച്ചു. നാഗോണിലെ സെന്‍ട്രല്‍, സ്‌പെഷ്യല്‍ ജയിലുകളിലാണ് എച്ച്‌ഐവി കേസുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അസമില്‍ ഏറ്റവുംകൂടുതല്‍ ലഹരി ഉപയോഗമുള്ള ജില്ലയാണ് നാഗോണ്‍. ജയിലിലുള്ള മിക്ക അന്തേവാസികള്‍ക്കും തടവിലാകുന്നതിന് മുന്‍പേ രോഗം ബാധിച്ചിരുന്നതായി നാഗോണ്‍ ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഡോയ അതുല്‍ പതോര്‍ പറഞ്ഞു.

സെന്‍ട്രല്‍ ജയിലില്‍ 40പേര്‍ക്കും സ്‌പെഷ്യല്‍ ജയിലില്‍ 45പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ജയിലില്‍ മയക്കുമരുന്ന് ഉപയോഗിച്ചേക്കാമെന്ന ആരോപണം ജയില്‍ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.ലഹരി ഉപയോഗത്തിന് കുപ്രസിദ്ധമാണ് നാഗോണ്‍ ജില്ല. വിഷയം ഗൗരമായി കാണുന്നെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ജയിലുകളില്‍ നിന്ന് പുറത്തിറങ്ങിയവരെ കണ്ടുപിടിച്ച് പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ജയിലിലെ അന്തേവാസികള്‍ക്ക് മയമക്കുമരുന്ന് എത്തിച്ച് നല്‍കിയതിന് ഫാര്‍മസിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.മയക്കുമരുന്ന് അടിമകളായ നിരവധി പേര്‍ ജയിലുകളില്‍ എത്തിയിട്ടുണ്ട്. അവരിലാണ് നിലവില്‍ രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.