പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയ ബസില്‍ നിന്ന് വലിച്ചിറക്കി നിലത്തിട്ടു ; സംഭവം കൊച്ചിയില്‍

കൊച്ചിയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടില്‍ പ്രണവ് (20) ആണ് പിടിയിലായത്. ഐടിഐ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് പ്രണവ് ബസില്‍ നിന്നിറക്കി മര്‍ദ്ദിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തോപ്പുംപടി ജങ്ഷനില്‍ വെച്ചാണ് പെണ്‍കുട്ടിയെ പ്രതി മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്. ബസിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയുടെ കൈക്ക് കയറി പിടിച്ച പ്രതി തോപ്പുംപടി ജങ്ഷനില്‍ ബസെത്തിയപ്പോള്‍ വലിച്ച് താഴെയിറക്കി.

പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ആവശ്യപ്പെട്ടു. ഇത് കിട്ടാതെ വന്നതോടെ പെണ്‍കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച പ്രതി നിലത്ത് വീഴ്ത്തിയ ശേഷം മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പ്രതിയെ തടഞ്ഞു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയും പ്രതിയും മുന്‍പ് ഒരുമിച്ച് പഠിച്ചിരുന്നവരാണെന്ന് പൊലീസ് പറയുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതി ആക്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ പെണ്‍കുട്ടിയും താനും പ്രണയത്തിലായിരുന്നു എന്നും പെണ്‍കുട്ടി തന്നെ ചതിക്കുന്നു എന്ന മനസിലാക്കിയതിനാലാണ് ഇത്തരത്തില്‍ പെരുമാറിയത് എന്നുമാണ് പ്രതി പറയുന്നത്.