സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ കൂട്ടി

സംസ്ഥാനത്ത് വാട്ടര്‍ ബില്‍ ഇനി പോക്കറ്റ് കീറും. വെള്ളം കരം കുത്തനെ കൂട്ടിയത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പണിയാകും. ലിറ്ററിന് കൂട്ടിയത് ഒരു പൈസയെങ്കിലും ഫലത്തില്‍ വന്‍വര്‍ധനവ് അനുഭവപ്പെടും. 5000 ലിറ്റര്‍ വരെ മിനിമം ചാര്‍ജ് 72.05 ആകും, നിലവില്‍ 22.05 രൂപയാണ്. ഓരോ ആയിരം ലിറ്ററിനും 10 രൂപവീതം കൂടും. 10000 ലിറ്ററിന് 144.41 രൂപയാകും, നിലവില്‍ 44.41 രൂപയാണ്. മാത്രമല്ല 15000 ലിറ്റര്‍ 221.65 രൂപയാകും, പഴയനിരക്ക് 71.65 രൂപയാണ്. കൂടാതെ 20000 ലിറ്ററിന് 332.4 ആകും, നിലവില്‍ 132.4 രൂപയാണ്. വെള്ളക്കരം വര്‍ധന മാര്‍ച്ചിന് ശേഷം പ്രാബല്യത്തില്‍ വരുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു. വെള്ളക്കരം കൂട്ടിയതില്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ല. ചെറിയ തോതിലാണ് വര്‍ധനവെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ എല്ലാം പോസിറ്റീവ് ആയി എടുക്കണം. അധികഭാരം ഇല്ല. സേവനം മെച്ചപ്പെടുത്താനാണ് തുക ഉയര്‍ത്തുന്നത്. പുതിയ സിസ്റ്റങ്ങള്‍ കൊണ്ട് വരാനുള്ള വരുമാനം കണ്ടെത്താനാണ് വര്‍ധനവെന്നും അദ്ദേഹം പറഞ്ഞു. നഷ്ടം നികത്താനല്ല വില കൂട്ടിയത്. സേവനം മെച്ചപ്പെടുത്താനാണ്. കുടിശിക പിരിവും ഊര്‍ജിതമാക്കും. ആരുടെയും കുടിവെള്ളം മുട്ടിക്കാനാവില്ലല്ലോ. അതാണ് കണക്ഷന്‍ വിശ്ചേദിക്കാത്തതെന്നും റോഷി അ?ഗസ്റ്റിന്‍ പറഞ്ഞു.വെള്ളക്കരം ഒരു ലിറ്ററിന് ഒരു പൈസ കൂട്ടാന്‍ ജല വകുപ്പിന് ഇടതു മുന്നണി അനുവാദം നല്‍കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വാട്ടര്‍ അതോറിറ്റി 2391 കോടി നഷ്ടത്തില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തീരുമാനം. ബിപിഎല്ലുകാര്‍ക്ക് വെള്ളക്കരം വര്‍ധനവ് ബാധകമല്ല. ജലവിഭവ മന്ത്രിയുടെ ശുപാര്‍ശ യോഗം അംഗീകരിക്കുകയായിരുന്നു.