ഗര്‍ഭിണിയോട് പോലും ലൈംഗികത;പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്ന വാനില്‍ നിന്നും ചാടിയ ഗര്‍ഭിണി മരിച്ചു

തെലങ്കാന: യാത്രക്കിടെ വാനിലെ ഡ്രൈവറും ക്‌ളീനറും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും ചാടിയ ഗര്‍ഭിണി മരിച്ചു. തെലങ്കാനയിലെ മേദക് ജില്ലയിലെ ഹൈദരാബാദ്- നാഗ്പൂര്‍ ഹൈവേയിലാണ് സംഭവം. ഉദി കലാവതി (35) എന്ന യുവതിയാണ് ആണ് മരിച്ചത്.ശനിയാഴ്ച രാത്രി ഹൈദരാബാദിനടുത്ത കൊമ്പള്ളിയില്‍ നിന്നും ഏഴുവയസുകാരിയായ മകളുമൊത്ത് വാനില്‍ യാത്രചെയ്ത കലാവതിയെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അവസാന ബസും പോയികഴിഞ്ഞതിനാല്‍ കൊമ്പള്ളിയില്‍ നിന്ന് തൂപ്രാന്‍ ടോള്‍പ്ലാസ വരെ എത്തിക്കാമെന്ന് പറഞ്ഞ് ഇവരെ വാനില്‍ കയറ്റുകയായിരുന്നു.

എന്നാല്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഏഴുമാസം ഗര്‍ഭിണിയായ കലാവതി വാനിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. യുവതി ചാടിയതിനു പിന്നാലെ വാനിലുള്ള മകളെയും ഇതേസ്ഥലത്ത് ഇറക്കി വിട്ട് അക്രമികള്‍ രക്ഷപ്പെട്ടു.

സംഭവം ശ്രദ്ധയില്‍പ്പെട്ട് സമീപവാസികള്‍ എത്തുമ്പോഴേക്കും കലാവതി മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.കലാവതി വാഹനത്തില്‍ നിന്നും ചാടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓടുന്ന വാഹനത്തില്‍ നിന്ന് അവരുടെ കയ്യിലുണ്ടായിരുന്ന ബാഗ് പുറത്തേക്കിടുന്നതും ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തുന്നതും കലാവതി ചാടുന്നതിന് മുമ്ബ് വണ്ടി മുന്നോട്ടെടുക്കുന്നതും ദൃശ്യത്തിലുണ്ട്.