ഇസ്രയേല്‍ റെയില്‍വേ സ്റ്റേഷന് ട്രംപിന്റെ പേര് നല്‍കുമെന്നു ഇസ്രയേല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ മന്ത്രി

പി.പി. ചെറിയാന്‍

വാഷിങ്ടണ്‍ ഡിസി: ഇസ്രയേല്‍ തലസ്ഥാനം ടെല്‍അവീവില്‍ നിന്നും ജറുസലമിലേക്ക് മാറുമെന്ന് നിക്‌സന്‍ മുതലുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ വാഗ്ദാനം നല്‍കുകയും, നിയമ നിര്‍മ്മാണം നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഡോണള്‍ഡ് ട്രംപാണ് വാഗ്ദാനം പ്രാവര്‍ത്തികമാക്കാന്‍ ഉറച്ച നടപടികള്‍ സ്വീകരിച്ചത്.

ഇസ്രായേല്‍ രാഷ്ട്രം ട്രംപിന്റെ ധീരമായ തീരുമാനത്തിന് നല്‍കിയ അംഗീകാരമായിട്ടാണ് ഇസ്രയേല്‍ റെയില്‍വേ സ്റ്റേഷന് ട്രംപിന്റെ പേര് നല്‍കുന്നതെന്ന് ഇസ്രയേല്‍ ഗതാഗത മന്ത്രി ഇസ്രാല്‍ കറ്റ്‌സ്. വിശുദ്ധ നഗരത്തിന്റെ വെസ്റ്റേണ്‍ വാളില്‍ നിന്നും അധികം അകലെയല്ലാതെ പുതിയതായി നിര്‍മ്മിക്കുന്ന റെയില്‍വേ സ്റ്റേഷനാണ് ട്രംപിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

2.5 ബില്യണ്‍ ഡോളറാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നത്. ടെല്‍അവീവ് മുതല്‍ ജറുസലം വരെ നീണ്ടു കിടക്കുന്ന റെയില്‍വേ പാതയുടെ നിര്‍മ്മാണ പദ്ധതിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.

ട്രംമ്പിന്റെ പ്രഖ്യാപനത്തിനെതിരെയുള്ള നീക്കങ്ങള്‍ ദുര്‍ബലപ്പെടുകയാണ്. ഇതിനകം പത്തോളം രാഷ്ട്രങ്ങള്‍ തങ്ങളുടെ എംബസികള്‍ ജറുസലമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.