ആണോമാനിയ: സ്ത്രീയുടെ ലോകം എപ്പോഴും ഇടുങ്ങിയതാണ്

ദിവ്യ ദിവാകർ

സിനിമകളില്‍ എപ്പോഴും പ്രാധാന്യം നായകന്. നായിക പ്രാധാന്യമുള്ള സിനിമകള്‍ ഇറങ്ങുന്നത് വളരെ അപൂര്‍വം. ഇതെന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിനു ഒരുപാട് ന്യായീകരണങ്ങള്‍ ഉത്തരങ്ങളായി ലഭിക്കുന്നു.

സ്ത്രീയുടെ ലോകം എപ്പോഴും ഇടുങ്ങിയതാണ്. പുരുഷന്റെ ലോകം വിശാ….ലമാണ്. സ്ത്രീയുടെതിനേക്കാള്‍ വിപുലമായ അനുഭവ സമ്പത്ത് പുരുഷനുണ്ട്. അതുകൊണ്ട് തന്നെ അവനെ കേന്ദ്രീകരിച്ചു കഥകള്‍ ഉണ്ടാകുന്നു. സിനിമകള്‍ ഉണ്ടാകുന്നു ….. അങ്ങനെയങ്ങനെ …പക്ഷെ എന്റെ സംശയം അതല്ല. ഇന്നാട്ടില്‍ ഇറങ്ങുന്ന ബാലരമ ,ബാലമംഗളം ,ബാലഭൂമി ഇത്യാതി ബാല പ്രസിദ്ധീകരണങ്ങളില്‍ മുഴുവന്‍ ആണ്‍ മൃഗങ്ങളും, ആണ്‍ കുട്ടിച്ചാത്തന്മാരും, ആണ്‍ ലൊട്ടുലൊടുക്കന്‍മാരും മാത്രം നിറഞ്ഞു നില്ക്കുന്നത് എന്തുകൊണ്ടാണ്???

കപീഷ്, കിഷ്‌കൂ, സൂത്രന്‍, പീലു, തുമ്പന്‍, മീശ മാര്‍ജാരന്‍… അങ്ങനെ പോകുന്നു ആണ്‍ മൃഗ കഥാപാത്രങ്ങളുടെ പട്ടിക. പേരിനു പോലും ഒരു മൃഗ നായികയെ കാണാന്‍ കിട്ടാറില്ല. (കാലിയ കാക്ക, പെണ്ണ് ആണെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷെ, ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ഒരു സുപ്രഭാതത്തില്‍ ബാലരമ വായിക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. കാലിയ പെണ്ണല്ല .ആണാണ്! )

എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന് ചോദിച്ചാല്‍ ബാല പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാര്‍ പോലും ഉത്തരം തരുമോ എന്ന് അറിയില്ല. എന്തായാലും ആണ്‍ മൃഗങ്ങള്‍ക്ക് പെണ്‍ മൃഗങ്ങളെക്കാള്‍ അനുഭവ സമ്പത്ത് കൂടുതലുണ്ട്. അവരുടെ ലോകം വിശാലമാണ്. പെണ്‍ മൃഗങ്ങളെല്ലാം വീട്ടില്‍ ചട്ടിയും കലവും കഴുകി ഇരിക്കുന്നത് കൊണ്ടാണ് അവര്‍ക്ക് കഥകളില്‍ ഇടം കിട്ടാതെ പോകുന്നത് എന്നൊന്നും ആരും വാദിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.

മൃഗങ്ങളുടെ കാര്യവും പോട്ടെ …ഡിങ്കന്‍, മായാവ ,വിക്കി, ലുട്ടാപ്പി, പുട്ടാലൂ……. ഇത്യാതി അത്ഭുദ സൃഷ്ടികള്‍ക്കിടയില്‍ പോലും ഒരു സീറ്റ് പെണ്ണിന് വേണ്ടി സംവരണം ചെയ്തിട്ടില്ല. സങ്കല്പ സൃഷ്ടികള്‍ മാത്രമായ ഈ ജീവികളുടെ ലോകത്തും ഒന്ന് ചാടിയാല്‍ യൂട്രസ് സ്ലിപ് ആകുന്ന പെണ്ണുങ്ങള്‍ ആണ് ഉള്ളതെന്നും അതുകൊണ്ടാണ് അവരെ പരാക്രമങ്ങള്‍ കാണിക്കാനോ കുന്തത്തില്‍ കയറാനോ അനുവദിക്കാത്തത് എന്നും രജത്കുമാരാന്‍മാര്‍ പറയുമോ ആവോ?
അപ്പോള്‍ ….
മനുഷ്യ സ്ത്രീയുടെ മേല്‍ ആരോപിക്കപ്പെടുന്ന ‘ബയോളജിക്കല്‍ പരിമിതികള്‍’ കൊണ്ടല്ല പെണ്‍വര്‍ഗം മൊത്തത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്നത് എന്ന് ഇതില്‍ നിന്നും വ്യക്തം. പെണ്ണിന്റെ കഴിവ് കേടോ ആണിന്റെ കഴിവ് കൂടുതലോ അല്ല കാരണം.

സമൂഹത്തിനു മൊത്തത്തില്‍ ‘ആണോമാനിയ’ എന്ന മനോരോഗമാണ്. (‘മെയിലോ മാനിയ’ എന്ന വാക്ക് ഉപയോഗിക്കുന്നില്ല .കാരണം ‘കിംഗ്’ സിനിമയിലെ മമ്മൂട്ടി കഥാപാത്രം പറയുന്ന ‘മെഗലോമാനിയ’ യായി അത് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ‘നീയൊരു പെണ്ണാണ്, വെറും പെണ്ണ്. ഇനി ഒരു ആണിന്റെ നേരെയും നിന്റെ ഈ കൈ പൊങ്ങരുത് ‘ എന്നൊക്കെ നായകന്‍ ആക്രോശിക്കുന്നത് കാണുമ്പോള്‍ ഈ ‘മെഗലോ മാനിയ’ തന്നെയല്ലേ ‘മെയിലോ മാനിയ’ അതു താനല്ലയോ ഇത് എന്ന് വര്‍ണ്യത്തിലാശങ്ക തോന്നാനും സാധ്യതയുണ്ട്.

ഇന്ന് വരെ ആരും കണ്ടിട്ടില്ലാത്ത ദൈവത്തെ പോലും ആണാക്കി വച്ചിരിക്കുന്നത് ഈ ആണോ മാനിയ രോഗം കൊണ്ട് മാത്രമാണ്. ഹിന്ദു ,ക്രിസ്ത്യന്‍ ,മുസ്ലിം മതങ്ങളിലെ പുരുഷാധിപത്യം സഹിക്കവയ്യാതെ ചില ഫേസ് ബുക്ക് പെണ്ണുങ്ങള്‍ കൂട്ടമായി ‘ഡിങ്കോയിസ’ ത്തില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ അവിടെയും ദൈവം ‘ആണ് ‘തന്നെ. ഒരു ഡിങ്കി ഭഗവതിയെ ആരാധിക്കാമെന്നു ഒരുത്തിയും മോഹിക്കേണ്ട. ബൈബിളിലും ഖുറാനിലും രാമായണത്തിലുമുള്ള അതേ പുരുഷാധിപത്യ മൂല്യങ്ങള്‍ തന്നെയാണ് ‘വിശുദ്ധ ബാലമംഗളത്തിലും’ ഉള്ളതെന്ന് അഞ്ചു വയസ്സ് മുതല്‍ ബാലമംഗളം വായിച്ചിട്ടുള്ള ആര്‍ക്കും അറിയാം.

ശിക്കാരി ശംഭു, ജമ്പന്‍, ഗരുഡ്, തലമാറട്ടെ ദാമു, ശുപ്പാണ്ടി, പപ്പൂസ്, മല്ലനുണ്ണി തുടങ്ങിയ പുരുഷ കേസരികളുടെ ഇടയില്‍ തതുല്യരായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകാത്തത് എന്ത് കൊണ്ടാണെന്ന് ചോദിക്കാന്‍ തന്നെ അവകാശം ഉണ്ടോ എന്നറിയില്ല. പിന്നെ വേണമെങ്കില്‍ പെണ്ണുങ്ങള്‍ക്ക് സമാധാനിക്കാന്‍ വേണ്ടി രാജുവിന്റെ നിഴലായി ഒരു രാധയും കുട്ടൂസന്റെ നിഴലായി ഒരു ഡാകിനിയും ഉണ്ട്.

തന്റേടത്തോടെ ജീവിച്ചിരുന്ന കുറെ പെണ്ണുങ്ങളെ കത്തോലിക്കാ സഭ, ദുര്‍മന്ത്രവാദിനികള്‍ എന്ന് വിളിച്ച് ചുട്ട് കൊന്നത് കൊണ്ട്, മന്ത്രവാദിനികള്‍ക്ക് ചരിത്രത്തില്‍ നിഷേധിക്കാനാവാത്ത ഒരു സ്ഥാനമുണ്ട്. അവരുടെ ആ രക്തസാക്ഷിത്വങ്ങള്‍ കൊണ്ട് മാത്രമാകാം ഡാകിനി അമ്മൂമ്മക്ക് ബാലരമയില്‍ ഒരു ഇടം കിട്ടിയത്.

പറഞ്ഞു വന്നത് ഇതാണ്: ഫെമിനിസ്റ്റ് റീഡിങ്ങും പെണ്ണെഴുത്തുമൊക്കെ ആദ്യം തുടങ്ങേണ്ടത് പോസ്റ്റ് മോഡേണ്‍ നോവലുകളിലും ബുദ്ധി ജീവി കൃതികളിലും ഒന്നുമല്ല. ദേ…. ഇമ്മാതിരി ബാല പ്രസിദ്ധീകരണങ്ങളിലാണ്. കാരണം ഈ കഥകളൊക്കെ വായിക്കുന്ന ഓരോ കുട്ടിയുടെയും അബോധമനസ്സില്‍ രൂപപ്പെടുന്നത് ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം തന്നെ ആണ്‍വര്‍ഗമാണ് എന്ന ധാരണയാണ്. ആണ്‍ കുട്ടിയില്‍ ആധിപത്യ മനോഭാവവും പെണ്‍കുട്ടിയില്‍ വിധേയത്വ മനോഭാവവും ചെറുപ്പം മുതലേ ഉണ്ടാക്കുന്നതില്‍ ഈ പ്രസിദ്ധീകരണങ്ങള്‍ക്കും ഒരു പങ്കില്ലേ?

കുട്ടികളൊന്നും ഇപ്പോള്‍ വായിക്കാറില്ല. അവര്‍ കാര്‍ടൂണ്‍ ചാനലുകള്‍ക്ക് മുന്നിലാണ് എന്ന് പറയാന്‍ വരട്ടെ … ഈ കാര്‍ടൂണ്‍ ചാനലുകളിലും നിറഞ്ഞ് നില്ക്കുന്നത് ആണോമാനിയ തന്നെയല്ലേ? ടോം ആന്‍ഡ് ജെറി മുതല്‍ കൊച്ചു ടി വി കാര്‍ടൂണുകള്‍ വരെ. പിന്നെ സൂപ്പര്‍ മാന്‍, സ്‌പൈഡര്‍ മാന്‍, ശക്തിമാന്‍! അങ്ങനെ ‘മാന്‍’ മാരുടെ മാത്രം ഒരു ലോകം. ബാല പ്രസിദ്ധീകരണങ്ങളിലെ പ്രമുഖരായ കഥാപാത്രങ്ങളും കാര്‍ടൂണുകളായി അവതരിക്കുന്നുണ്ട്.

കൊച്ചു കുട്ടികളുടെ കണ്‍ മുന്നില്‍ സൃഷ്ടിക്കപെട്ടിട്ടുള്ള ലിംഗ വിവേചനത്തിന്റെ ഈ ലോകം തകര്‍ക്കാതെ, ഇന്നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ പുരുഷ സമത്വവും ഒക്കെ കൊണ്ടുവരാമെന്ന് വിചാരിക്കുന്നത് ഒരു വലിയ വിഡ്ഢിത്തം മാത്രമല്ലേ?