അപേക്ഷകരില്ലാത്തതിനാല്‍ പ്രവാസി പെന്‍ഷന്‍ പദ്ധതി കേന്ദ്രം നിറുത്തലാക്കുന്നു


ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയായ മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന (എം.ജി.പി.എസ്.വൈ) നിര്‍ത്തലാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. പദ്ധതിക്ക് വേണ്ടത്ര അപേക്ഷകരില്ലെന്ന കാരണം പറഞ്ഞാണ് കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതി അവസാനിപ്പിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലും മറ്റുമായി ഏഴു ദശലക്ഷം ഇന്ത്യന്‍ പ്രവാസികളുണ്ടെന്നാണ് കണക്ക്. എന്നാല്‍, ഇവരില്‍ പദ്ധതിയില്‍ ചേര്‍ന്നത് 300 പേര്‍ മാത്രമാണെന്നാണ് അനുമാനം. ഇങ്ങനെയൊരു അവസ്ഥയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദികരണം.

ക്ഷേമ പദ്ധതികളിലൊന്നിന്റെയും പരിരക്ഷ ലഭിക്കാത്ത സാധാരണക്കാരായ പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നു പദ്ധതി. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തുടങ്ങിയ ഈ പദ്ധതി പ്രവാസികളിലേക്ക് എത്തിക്കാനുള്ള പ്രചാരണം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ല. വയലാര്‍ രവി കേന്ദ്ര പ്രവാസികാര്യ മന്ത്രിയായിരിക്കെ, 2012 ജനുവരിയിലാണ് പ്രവാസികള്‍ക്കായുള്ള മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന തുടങ്ങിയത്. മന്ത്രിയുടെ ഒന്നോ രണ്ടോ ഗള്‍ഫ് സന്ദര്‍ശനത്തിനപ്പുറം പ്രവാസി പെന്‍ഷന്‍ പദ്ധതിയുടെ പ്രചാരണത്തിന് സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പങ്കാളിത്ത പെന്‍ഷന്‍ എന്ന നിലക്ക് തയാറാക്കിയ പദ്ധതി പ്രകാരം അഞ്ചു വര്‍ഷത്തേക്ക് പുരുഷന്മാര്‍ പ്രതിവര്‍ഷം 5000 രൂപയും സ്ത്രീകള്‍ 2900 രൂപയും അടക്കണം. 60 വയസ്സ് തികയുമ്പോള്‍ 4000 രൂപയില്‍ കുറയാത്ത പെന്‍ഷനും കൂടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. സ്വാഭാവിക മരണത്തിന് 30,000, അപകട മരണം അല്ലെങ്കില്‍ അംഗവൈകല്യം എന്നിവക്ക് 75,000, ഭാഗികമായ അംഗവൈകല്യത്തിന് 35,000 എന്നിങ്ങനെയാണ് ഇന്‍ഷുറന്‍സ് കവറേജ്.

പ്രവാസികളെ കൂട്ടത്തോടെ പദ്ധതിയില്‍ അംഗങ്ങളാക്കാനും ഗള്‍ഫ് രാജ്യങ്ങളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. പുതുതായി പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ഓഫിസുകളില്‍ വെച്ചുതന്നെ പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാല്‍ ഒന്നും നടപ്പായില്ല.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗമാക്കിയിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ വിദേശകാര്യ മന്ത്രാലയം പ്രയോഗിക പ്രശ്നങ്ങള്‍ കൂടി ഉയര്‍ത്തിയതോടെയാണ് പദ്ധതി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ ശശി തരൂര്‍ ചെയര്‍മാനായ വിദേശകാര്യ മന്ത്രാലയ പാര്‍ലമെന്ററി സമിതി രംഗത്തുവന്നിട്ടുണ്ട്. പ്രവാസികളെ ബോധവത്കരിച്ച് കൂടുതല്‍ പേരെ അംഗങ്ങളാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയശേഷം മാത്രമേ പദ്ധതി നിര്‍ത്തലാക്കാന്‍ പാടുള്ളൂവെന്ന് പാര്‍ലമെന്ററി സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവാസികളുടെ വ്യാപാര പദ്ധതികള്‍ക്കും മറ്റും സഹായം നല്‍കുന്നതിനുള്ള ഓവര്‍സീസ് ഇന്ത്യന്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ (ഒ.ഐ.എഫ്.സി) പ്രവര്‍ത്തനവും ഒപ്പം ഇന്ത്യന്‍ വംശജരായ പ്രവാസികളുടെ കുട്ടികള്‍ക്ക് ഹ്രസ്വകാല കോഴ്സുകള്‍ക്ക് പ്രവേശനം ഒരുക്കുന്നതിനുള്ള സ്റ്റഡി ഇന്ത്യ പ്രോഗ്രാമും കേന്ദ്രം അവസാനിപ്പിക്കുകയാണ്. പ്രവാസികളെ ബോധവത്കരിച്ച് കൂടുതല്‍ പേരെ അംഗങ്ങളാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയശേഷം മാത്രമേ പദ്ധതി നിര്‍ത്തലാക്കാന്‍ പാടുള്ളൂവെന്ന് പാര്‍ലമെന്ററി സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.