വിദ്യാഭ്യാസ വായ്പയെടുത്തവര്‍ക്കാശ്വാസം: വായ്പാ തിരിച്ചടവ് സഹായപദ്ധതി പ്രഖ്യാപിച്ചു, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം

തിരുവനന്തപുരം :സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വായ്പാ തിരിച്ചടവ് അവധിക്കുശേഷമുള്ള നാലു വര്‍ഷ കാലയളവില്‍ സര്‍ക്കാര്‍ സഹായത്തോടുകൂടിയുള്ള ഒരു തിരിച്ചടവ് സഹായ പദ്ധതിയാണിതെന്നും ഇതൊരു കടാശ്വാസ പദ്ധതിയല്ലെന്നും പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

നിഷ്‌ക്രിയ ആസ്തി ആകാത്ത 9 ലക്ഷം രൂപ വരെ വായ്പകള്‍ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകളില്‍ 01.04.2016-ന് മുമ്പ് വായ്പാ തിരിച്ചടവ് തുടങ്ങിയവര്‍ക്ക് ഈ സഹായം ലഭിക്കും. ഒന്നാം വര്‍ഷം വായ്പയുടെ 90% ഉം രണ്ടാം വര്‍ഷം 75% ഉം മൂന്നാം വര്‍ഷം 50% ഉം നാലാം വര്‍ഷം 25% ഉം സര്‍ക്കാര്‍ വിഹിതം നല്‍കി തിരിച്ചടയ്ക്കാന്‍ സഹായിക്കും.

31.03.2016-നോ അതിനു മുമ്പോ നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവര്‍ക്കും വായ്പാ തുകയുടെ 40% മുന്‍കൂറായി അടയ്ക്കുകയും വായ്പയിലേക്കുള്ള പലിശ ബാങ്ക് ഇളവുചെയ്ത് കൊടുക്കുകയും ചെയ്താല്‍ 60% സര്‍ക്കാര്‍ വിഹിതം നല്‍കി ലോണ്‍ ക്ലോസ് ചെയ്യാന്‍ സര്‍ക്കാര്‍ സഹായിക്കും.

വായ്പയുടെ കാലയളവില്‍ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാര്‍ത്ഥികളുടെ വായ്പയുടെ മുഴുവന്‍ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവന്‍ വായ്പാ തുകയും സര്‍ക്കാര്‍ നല്‍കും.ഈ പദ്ധതി 01.04.2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും.

01.04.2016-ല്‍ ആറുലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും.

വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്കായി ഏകദേശം 900 കോടി രൂപ സാമ്പത്തിക ബാധ്യത വരുമെന്ന് എസ്.എല്‍.ബി.സി (സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി) അറിയിച്ചിട്ടുണ്ട്. ഇതിനായി 500 മുതല്‍ 600 കോടി രൂപ വരെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ വായ്പാ കുടിശ്ശികയും ബാങ്കുകളുടെ നടപടികളും ഗൗരവമായ സാമൂഹ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ വായ്പയ്ക്കായി വീടും വസ്തുക്കളും ഈടുവച്ച് കടക്കെണിയില്‍പ്പെട്ട, സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന ഒരു തിരിച്ചടവ് സഹായപദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.