ചോദ്യം ചെയ്യലിനു മുന്നേ നാദിര്‍ഷയ്ക്ക് പരിശീലനം നല്‍കി എഡിജിപി ; വിവരമറിഞ്ഞിട്ടും ഒന്നുമുരിയാടാതെ സെന്‍കുമാര്‍, രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയയെും 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നതിന് രണ്ടു ദിവസം മുന്‍പായി നാദിര്‍ഷയ്ക്ക് എ.ഡി.ജി.പി. റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പരിശീലനം നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

പോലീസിന്റെ ചോദ്യങ്ങള്‍ നേരിടാനുള്ള തയാറെടുപ്പായിരുന്നായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 26ന് ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ വൈറ്റിലയ്ക്കടുത്തുള്ള കേന്ദ്രത്തിലേക്ക് നാദിര്‍ഷായെ വിളിച്ചു വരുത്തി പോലീസിന്റെ ചോദ്യംചെയ്യല്‍ മുറകള്‍ വിവരിച്ചു കൊടുത്ത് പരിശീലനം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.

മുന്‍ ഡി.ജി.പി. സെന്‍കുമാറുമായി പ്രത്യക്ഷത്തില്‍ തന്നെ അകല്‍ച്ചയുള്ള, നിലവില്‍ പോലീസ് ആസ്ഥാനത്തുള്ള എ.ഡി.ജി.പിയാണ് പരിശീലനം നല്‍കിയത് എന്നാണ് വിവരം.ഇക്കാര്യത്തില്‍ മുന്‍ ഡി.ജി.പി. സെന്‍കുമാര്‍ അന്ന് തന്നെ ഇടപെട്ടതായി വിവരം പുറത്തുവന്നിരുന്നു. അന്നേ ദിവസം ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥന്‍ വിളിച്ച സ്ഥലത്തേക്കു നാദിര്‍ഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങളാണ് സെന്‍കുമാറിന് ലഭിച്ചത്.

അന്നു രാത്രിതന്നെ രഹസ്യവിവരം ലഭിച്ചതാണെങ്കിലും വിരമിക്കാന്‍ രണ്ടുദിവസം മാത്രമുള്ളതിനാല്‍ അദ്ദേഹം നടപടിക്ക് ഒന്നും മുതിര്‍ന്നില്ലെന്നാണ് ലഭ്യമാകുന്ന സൂചന. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സന്ദര്‍ശിച്ച കാര്യം നാദിര്‍ഷ തന്നെ സമ്മതിച്ചിട്ടുണ്ട്. കലാകാരനെന്ന നിലയില്‍ വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ചെറിയ പെരുന്നാളിന്റെ ദിവസം സന്ദര്‍ശിച്ചതാണെന്നാണ് നാദിര്‍ഷയുടെ വാദം.

വീട്ടില്‍ പാകംചെയ്ത ഭക്ഷണം അദ്ദേഹത്തിനു നല്‍കിയ ശേഷം തിരികെ പോന്നു. അല്ലാതെ നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട ഒന്നും അദ്ദേഹത്തോടു സംസാരിച്ചിട്ടില്ല. ‘എന്തൊക്കെയാണു കേള്‍ക്കുന്നത്, സൂക്ഷിക്കുന്നത് നല്ലതാണ്…’ എന്ന് മാത്രമാണ് ഇതേപ്പറ്റി അദ്ദേഹം പറഞ്ഞതെന്നും നാദിര്‍ഷാ മാധ്യമങ്ങളോട് പറഞ്ഞു. ഈ കൂടിക്കാഴ്ച്ചക്ക് രണ്ടു ദിവസത്തിനു ശേഷമാണ് എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തില്‍ നാദിര്‍ഷാ, നടന്‍ ദിലീപ് എന്നിവരെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്തത്.