പ്രളയ ദുരിതാശ്വാസത്തിനു ഫണ്ടില്ല ; സെക്രട്ടേറിയറ്റ് മോടിപിടിപ്പിക്കാന്‍ മുടക്കുന്നത് കോടികള്‍

പ്രളയത്തില്‍ തകര്‍ന്ന കേരളം പുനര്‍നിര്‍മ്മിക്കാന്‍ പണമില്ല എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം മുഖ്യമന്ത്രിയും പരിവാരങ്ങളും പറഞ്ഞു നടക്കുന്ന അതേസമയം തന്നെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മോടിപിടിപ്പിക്കാന്‍ മുടക്കുന്നത് കോടികള്‍.

സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിലെ ഏഴാം നിലയില്‍ സജ്ജീകരിക്കുന്ന കോണ്‍ഫറന്‍സ് ഹാളില്‍ ഉപയോഗിക്കാന്‍ 2,48,774 രൂപയ്ക്ക് തേക്ക് തടിയില്‍ നിര്‍മിച്ച 30 കസേരകള്‍ വാങ്ങാന്‍ പൊതുഭരണവകുപ്പ് ഉത്തരവിട്ടതിന് പിന്നാലെ ശീതീകരണ യന്ത്രങ്ങള്‍ വാങ്ങാന്‍ വീണ്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത്. സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിലും രണ്ടിലും സ്ഥാപിക്കാന്‍ 24,51,000 രൂപ ചെലവാക്കി 35 യന്ത്രങ്ങളാണ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

അനക്‌സ് ഒന്നിലേയും രണ്ടിലേയും വിവിധ ഓഫിസുകളില്‍ സ്ഥാപിക്കാനാണു ശീതീകരണ യന്ത്രങ്ങള്‍ വാങ്ങുന്നത്. 70,000 രൂപയാണ് ഒരു യൂണിറ്റിന്റെ ശരാശരി വില. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ഐഎഎസാണ് ഉത്തരവിറക്കിയിരിക്കുന്നത്.