മഹാരാജാസിലെ അഭിമന്യു സ്മാരകം : മരിച്ചവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് തെറ്റെന്ന് ഹൈക്കോടതി

മഹാരാജാസ് കോളേജിനുള്ളില്‍ അഭിമന്യു വേണ്ടി സ്മാരകം നിര്‍മ്മിച്ച സംഭവത്തെ വിമര്‍ശിച്ച് ഹൈക്കോടതി. ഗവേണിംഗ് കൗണ്‍സിലിന് കോളേജിനുള്ളില്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവാദം നല്‍കാന്‍ കഴിയുമോ എന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു.

നാളെ ധാരാ സിംഗിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും ചെയ്യുമോ എന്ന് ചോദിച്ച കോടതി, കോളേജിനകത്ത് സ്മാരകം സ്ഥാപിക്കുന്നത് ഔദ്യോഗിക നയത്തിന്റെ ഭാഗമായാണോയെന്ന് സംസ്ഥാന സര്‍ക്കാരിനോടും ആരാഞ്ഞു.

മരിച്ചു പോയവര്‍ക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ക്യാംപസിനുള്ളില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോ എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. സ്മാരകം സ്ഥാപിക്കുന്നതിന് എതിരെ മറ്റു യുവജന സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു എങ്കിലും ഗവേണിംഗ് കൗണ്‍സിലില്‍ അനുമതി നല്‍കുകയായിരുന്നു.