സര്‍ക്കാര്‍ അനുവാദമില്ല, കോണ്‍ഗ്രസ് നല്‍കിയ പത്ത് ലക്ഷം രൂപ സഹായം നിരസിച്ച് കളക്ടര്‍

ധനസഹായത്തിലും രാഷ്ട്രീയം കലര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. വീടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ സഹായിക്കാന്‍ കോണ്‍ഗ്രസ് നല്‍കിയ പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ അനുവാദം ലഭിക്കാത്തത് കാരണം ആലപ്പുഴ ജില്ലാ കളക്ടര്‍ നിരസിച്ചു.

തുക സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുവാദമില്ലെന്ന് കളക്ടര്‍ എം അഞ്ജന അറിയിച്ചു. 930 രൂപയാണ് ഒരാള്‍ക്കുള്ള യാത്രാകൂലി. ആലപ്പുഴയില്‍ നിന്നും ബീഹാറിലേക്കുള്ള സ്ലീപ്പര്‍ ടിക്കറ്റ് തുകയാണിത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ആലപ്പുഴയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. ആലപ്പുഴയില്‍ നിന്നും ബീഹാറിലേക്ക് പോകുന്ന പ്രത്യേക ട്രെയിനിലും അതിഥി തൊഴിലാളികള്‍ യാത്രാകൂലി നല്‍കണം. ഈ സാഹചര്യത്തിലാണ് സഹായവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

കൊറോണ വൈറസ് ലോക്ക്‌ഡൌണിനെ തുടര്‍ന്ന് സ്വന്തം നാടുകളില്‍ പോകാനാകാതെ കുടുങ്ങിപോയ അതിഥി തൊഴിലാളികളെ സഹായിക്കുമെന്ന് കോണ്‍ഗ്രസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങുന തൊഴിലാളികളില്‍ നിന്നു ട്രെയിന്‍ ടിക്കറ്റിനു പണം ഈടാക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും റെയില്‍വെയും വിമര്‍ശിക്കവെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്.

ആവശ്യക്കാരായ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പണചിലവ് ഏറ്റെടുക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. അതതു സംസ്ഥാനത്തെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളാണ് പണചിലവ് ഏറ്റെടുക്കുക. ഇതനുസരിച്ചാണ് ആലപ്പുഴ ഡിസിസി പണവുമായി കളക്ടറിനെ സമീപിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഇതിനെ പരിഹസിക്കുന്ന നടപടിയാണ് പരസ്യമായി സ്വീകരിച്ചത്.