തന്റെ ഓഫീസ് ഇടിച്ചു നിരത്തിയത് രാമക്ഷേത്രം പൊളിച്ചത് പോലെയെന്ന് കങ്കണ

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ബംഗ്ലാവിലെ അനധികൃത നിര്‍മ്മാണം മുംബൈ കോര്‍പ്പറേഷന്‍ ഇടിച്ചുനിരത്തി. തങ്ങളുടെ അനുമതിയില്ലാതെ ഒരു ഡസനിലധികം മാറ്റങ്ങള്‍ വരുത്തിയാണ് കങ്കണ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ആരോപണം. ബാന്ദ്രയിലെ ബംഗ്ലാവില്‍ ശുചിമുറി ഓഫീസ് ക്യാബിനാക്കി മാറ്റുക, ഗോവണിയ്ക്ക് സമീപം ശുചിമുറി നിര്‍മ്മിക്കുക തുടങ്ങിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിഇന്നലെ കങ്കണയുടെ ബംഗ്ലാവില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് നടി ട്വിറ്ററിലൂടെ രംഗത്തെത്തി. രാമക്ഷേത്ര0 പൊളിച്ച ബാബറിന്റെ നടപടിയ്ക്ക് സമാനമാണ് കോര്‍പ്പറേഷന്‍ നടപടിയെന്ന് കങ്കണ ആരോപിച്ചു. സുഷാന്ത് സിംഗ് രാജ്പുതിന്റെ കേസുമായി ബന്ധപ്പെട്ട് കങ്കണയും ശിവസേനാ നേതാക്കളും തമ്മിലുള്ള വാക്‌പോരിനു പിന്നാലെയാണ് കെട്ടിടം പൊളിക്കല്‍ നടപടി എന്നതും ശ്രദ്ധേയമാണ്.

മുംബൈയെ പാക് അതിനിവേശ കാശ്മീരിനോട് ഉപമിച്ചും മുംബൈ പോലീസിനെ അവഹേളിച്ചും താരം പങ്കുവച്ച ട്വീറ്റില്‍ നിന്നുമാണ് വിവാദങ്ങളുടെ തുടക്കം. ഹിമാചല്‍ പ്രദേശിലെ വീട്ടില്‍ നിന്നും ഇന്ന് ഉച്ചയോടെ താരം മുംബൈയിലെത്തി. കനത്ത സുരക്ഷയാണ് വിമാനത്താവളത്തിലും കെട്ടിട പരിസരത്തും സജ്ജമാക്കിയിരുന്നത്. അതേസമയം കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസിലെ കെട്ടിടം പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു എന്നാണ് അവസാനം ലഭിക്കുന്ന വാര്‍ത്തകള്‍. കങ്കണ നല്‍കിയ ഹര്‍ജി കോടതി നാളെ വിശദമായി പരിഗണിക്കും.