രജനീകാന്ത് കഴിയുന്ന ആശുപത്രി പൊലീസ് വലയത്തില്‍

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് തമിഴ് താരം രജനീകാന്തിനെ പ്രവേശിപ്പിച്ച ചെന്നൈയിലെ കാവേരി ആശുപത്രിക്കു മുമ്പില്‍ പോലീസ് സുരക്ഷ ശക്തമാക്കി. 30 പൊലീസ് ഉദ്യോഗസ്ഥരെയാണ് ആശുപത്രിക്ക് മുമ്പില്‍ നിയോഗിച്ചിട്ടുള്ളത്. കര്‍ശന പരിശോധനയോടെയാണ് സന്ദര്‍ശകരെ അകത്തേക്ക് കടത്തിവിടുന്നത്. രണ്ട് എസ്ഐമാര്‍, നാലു വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. തലകറക്കമുണ്ടായതിനെ തുടര്‍ന്നാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പരിശോധിച്ചുവെന്നും ബുള്ളറ്റിനില്‍ പറയുന്നു.

കുറച്ചു ദിവസത്തിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരവിന്ദന്‍ സെല്‍വരാജ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.അതിനിടെ, താരത്തിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് കുടുബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചശേഷം കഴിഞ്ഞദിവസമാണ് രജനീകാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.