കെപിസിസി ആസ്ഥാനത്തിന് നേരെ ഡി വൈ എഫ് ഐ കല്ലേറ് ; ഇന്ദിരാ ഭവന് മുന്നിലെ കാര്‍ തല്ലിത്തകര്‍ത്തു

തിരുവനന്തപുരത്ത് സിപിഎം – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. വിമാനത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലായിരുന്നു സിപിഎം പ്രതിഷേധം നടന്നത്. ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് അക്രമികള്‍ അടിച്ചു തകര്‍ത്തു. ഇന്ദിരാ ഭവന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ സിപിഎം പ്രവര്‍ത്തകര്‍ നേതാക്കളെ അസഭ്യം പറഞ്ഞെന്നും കല്ലെറിഞ്ഞെന്നും നേതാക്കള്‍ പറയുന്നു. പത്തനംതിട്ട അടൂരിലെ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായെന്നും ആരോപണമുണ്ട്. ഡിവൈഎഫ്ഐ- കോണ്‍ഗ്രസ് സംഘര്‍ഷത്തിന് പിന്നാലെയാണ് ഓഫിസിന് നേരെ ആക്രമണമുണ്ടാത്. ഓഫിസിലെ ഫര്‍ണീച്ചറുകള്‍ തല്ലിത്തകര്‍ത്തുവെന്ന് അടൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രിയ്ക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധവുമായെത്തിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍കുമാര്‍ എന്നിവരാണ് പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറി സുനിത്തും പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാന്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം. ‘പ്രതിഷേധം .. പ്രതിഷേധം’ എന്ന് വിളിച്ച് എഴുന്നേറ്റ യുവാക്കളെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതിരോധിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ നിലവില്‍ സിഐഎസ്എഫ് കസ്റ്റഡിയിലാണുള്ളത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.