ദിലീപ് കേസില്‍ പിസി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

ദിലീപ് കേസില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ജോര്‍ജിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 5.30നാണ് റെയ്ഡ് ആരംഭിച്ചത്. ഷോണ്‍ ജോര്‍ജിന്റെ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ ആണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ദിലീപിന്റെ സഹോദരനുമായി ഷോണ്‍ ജോര്‍ജ് ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് റെയ്‌ഡെന്ന് പി സി ജോര്‍ജ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരും അന്വേഷണ സംഘവും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ട് നേരത്തെ പ്രചരിച്ചിരുന്നത്. ഇതു പുറത്തുവിട്ടത് ഷോണ്‍ജോര്‍ജാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഈ സ്‌ക്രീന്‍ഷോട്ട് വ്യാജം ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷോണിന്റെ ആ ഫോണ്‍ കണ്ടെടുക്കുന്നതിന് വേണ്ടിയാണ് റെയ്ഡ്. പിണറായിക്കെതിരെ പറയുന്നതിന്റെ പേരിലാണ് റെയ്‌ഡെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിന്റെ സഹോദരന്‍ അനൂപ്, ഷോണ്‍ ജോര്‍ജുമായി സംസാരിച്ചതിന്റെ പേരിലാണ് അന്വേഷണസംഘം ഫോണ്‍ തിരയുന്നത്. ആ ഫോണ്‍ നഷ്ടപ്പെട്ടു എന്ന് 2019 തന്നെ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നതായും പി സി ജോര്‍ജ് പറഞ്ഞു.