ചരിത്ര നിമിഷം ; സീയും സോണിയും ഒന്നിക്കുന്നതിന് അനുമതി ; രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനിയാകും

രാജ്യത്തെ മുന്‍നിര ചാനലുകളായ സീയും സോണിയും ഒന്നിക്കുവാന്‍ അനുമതി ലഭിച്ചു. സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യയും ലയിപ്പിക്കുന്നതിന് അനുമതി നല്‍കി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). ഔദ്യോഗിക ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് സിഎന്‍ബിസി ടിവി-18 റിപ്പോര്‍ട്ട് ചെയ്തു. ലയനത്തോടെ രാജ്യത്തെ ഏറ്റവുവലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറും വിപണി മേധാവിത്വം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം എന്ന് സിസിഎ വ്യക്തമാക്കിയിട്ടുണ്ട്.

2022 ജൂലൈ 29 ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (ബിഎസ്ഇ) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എന്‍എസ്ഇ) സീ, സോണി ലയനത്തിന് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22 നാണ് ഇരു കമ്പനികളും ലയനം ആദ്യമായി പ്രഖ്യാപിച്ചത്. 90 ദിവസത്തെ കാലയളവിനുശേഷം ഡിസംബര്‍ 21-ന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ലയനത്തിന് ശേഷം പുതിയ കമ്പനിയില്‍ സോണിക്ക് 50.86ശതമാനവും സീ എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് 3.99ശതമാനവും സീയുടെ ഓഹരി ഉടമകള്‍ക്ക് 45.15ശതമാനവും പങ്കാളിത്തമുണ്ടാകും. കൂടാതെ കൃത്യമായ കരാറുകളുടെ നിബന്ധനകള്‍ പ്രകാരം സോണിക്ക് 1.5 ബില്യണ്‍ ഡോളര്‍ കാഷ് ബാലന്‍സ് ഉണ്ടായിരിക്കും. ഇത് കമ്പനിയുടെ വികസനത്തിനായി പ്രയോജനപ്പെടുത്തും.

ലയനം പൂര്‍ത്തിയായാല്‍, സോണി മാക്സ്, സീ ടിവി തുടങ്ങിയചാനലുകളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും പുതിയ സ്ഥാപനത്തിന് കീഴിലാകും പ്രവര്‍ത്തിക്കുക. ലയനത്തിന് ശേഷം പുതിയ കമ്പനി കായിക മേഖലയിലായിരിക്കും കൂടുതലും ശ്രദ്ധ ചെലുത്തുക എന്ന് സീ എന്റര്‍ടൈന്‍മെന്റിന്റെ മാനേജിങ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ഗോയിങ്ക വ്യക്തമാക്കിയിരുന്നു. 1.575 ബില്യണ്‍ ഡോളര്‍ സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള പ്രീമിയം കണ്ടെന്റുകളില്‍ ആയിരിക്കും കൂടുതല്‍ ചെലവഴിക്കുക എന്നാണ് പുനീത് ഗോയിങ്ക അഭിപ്രായപ്പെട്ടത്.