കരാറുകാരനെ സംരക്ഷിക്കാന്‍ ഗൂഢാലോചന : അഡ്വ. ഷോണ്‍ ജോര്‍ജ്

ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്തിരുന്ന മുന്‍ കരാറുകാരായ ഡീന്‍സ് കണ്‍സ്ട്രക്ഷനെ സംരക്ഷിക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോണ്‍ ജോര്‍ജ് ആരോപിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയ കരാറുകാരനെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിച്ചത്. കോടതിയില്‍നിന്നും നടപടി ഭയന്നാണ് ഇപ്പോള്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ പഴയ കരാറുകാരന് കോടതിയെ സമീപിക്കാനുള്ള സൗകര്യം ഒരുക്കികൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് റീ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

അതോടൊപ്പം ഈരാറ്റുപേട്ട മുതല്‍ തീക്കോയി വരെ യാതൊരു ഗുണനിലവാരവുമില്ലാതെ നിലവില്‍ നടത്തിയിട്ടുള്ള ബി.എം. ടാറിങ് പ്രവര്‍ത്തി ശരിവെച്ചുകൊണ്ട് ആ പ്രവര്‍ത്തികള്‍ ഒഴിവാക്കികൊണ്ടാണ് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ പുതിയ നിര്‍മ്മാണത്തില്‍ ഈരാറ്റുപേട്ട മുതല്‍ തീക്കോയി വരെയുള്ള പ്രാദേശത്ത് ബി.എം. ടാറിങ് തല്‍സ്ഥിതി തുടരുകയും പുതിയ നിര്‍മ്മാണം നടക്കാതിരിക്കുകയും ചെയ്യും.19.90 കോടി രൂപയുടെ ഭരണാനുമതി ഉണ്ടായിരുന്ന പദ്ധതി നിലവില്‍ 13.30 കോടി രൂപയായി ചുരുങ്ങിയത് ഈ കാരണത്തലാണ്, റോഡ് നിര്‍മ്മാണം പൂര്‍ണ്ണമായി പൂര്‍ത്തിയാകണമെങ്കില്‍ കൂടുതല്‍ തുക ആവശ്യമാണ്. പൂര്‍ണ്ണമായും കരാറുകാരനെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ട് പോയതാണ് റോഡ് നിര്‍മ്മാണം വൈകാന്‍ കാരണമായത്. തുടര്‍ന്നും ഈ നിലപാടുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ നിയമപരമായും രാഷ്ട്രീയപരമായും എതിര്‍ക്കുമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.