അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ക്യാന്‍സര്‍ പേഷ്യന്റ് ആയ ഇന്ത്യക്കാരിയെ ഇറക്കി വിട്ടു

അര്‍ബുദരോഗിയായ യാത്രക്കാരിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി. മീനാക്ഷി സെന്‍ഗുപ്ത എന്ന യാത്രക്കാരിക്കാണ് മോശം അനുഭവം ഉണ്ടായത്.ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍നിന്ന് ജനുവരി 30-നാണ് ഇവരെ ജീവനക്കാര്‍ ഇറക്കിവിട്ടത്. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയാതിനെ തുടര്‍ന്ന് ഭാരം ഉയര്‍ത്താന്‍ പ്രയാസമുള്ളതിനാല്‍ സീറ്റിന് മുകള്‍വശത്തെ ക്യാബിനില്‍ തന്റെ ഹാന്‍ഡ്ബാഗ് വെക്കാന്‍ പരാതിക്കാരി വിമാന ജീവനക്കാരിയുടെ സഹായം തേടിയിരുന്നു. എന്നാല്‍ സഹായിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും പരുഷമായി പെരുമാറിയതായും മീനാക്ഷി സെന്‍ഗുപ്ത പരാതിയില്‍ പറയുന്നു.

നടക്കാന്‍ പ്രയാസമുള്ളതിനാല്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടെന്നും വിമാനത്തിലെ ജീവനക്കാര്‍ ആവശ്യം നിരസിച്ചതായും ഡല്‍ഹി പോലീസിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും നല്‍കിയ പരാതിയില്‍ മീനാക്ഷി കൂട്ടിച്ചേര്‍ത്തു. ഗ്രൗണ്ട് സ്റ്റാഫ് തനിക്കാവശ്യമായ സഹായം നല്‍കിയതായും വിമാനത്തില്‍ കയറാന്‍ സഹായിച്ചതായും അവര്‍ പറഞ്ഞു. എയര്‍ഹോസ്റ്റസിനോട് ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ചിരുന്നു. വിമാനം യാത്ര ആരംഭിക്കാറായപ്പോള്‍ സമീപത്തെത്തിയ എയര്‍ഹോസ്റ്റസിനോട് ഹാന്‍ഡ് ബാഗിന്റെ കാര്യം സൂചിപ്പിച്ചപ്പോള്‍ അത് തന്റെ ജോലിയല്ലെന്ന് എയര്‍ ഹോസ്റ്റസ് മറുപടി നല്‍കി. സഹായത്തിനായി മറ്റ് ജീവനക്കാരെ സമീപിച്ചപ്പോള്‍ അവരും അവഗണിച്ചതായും സഹായത്തിനായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അസൗകര്യമുണ്ടെങ്കില്‍ വിമാനത്തില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും മീനാക്ഷി ആരോപിച്ചു.

സംഭവം പുറംലോകം അറിഞ്ഞതോടെ നിരവധിപേര്‍ സാമൂഹികമാധ്യമങ്ങളിലൂടെ മീനാക്ഷിയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിനോട് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍ ക്രൂ അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാതിരുന്ന ഒരു യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ജനുവരി 30 ന് ഇറക്കി വിട്ടതായി അമേരിക്കന്‍ എയര്‍ലൈന്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ടിക്കറ്റ് തുക മടക്കിനല്‍കാനായി കസ്റ്റമര്‍ റിലേഷന്‍സ് ടീം അവരെ സമീപിച്ചതായും പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിമാനക്കമ്പനി അറിയിച്ചു.