വിസിറ്റിങ് വിസയില്‍ ദുബായിലെത്തി ഭിക്ഷാടനം ; യുവാവും യുവതിയും പൊലീസ് പിടിയില്‍

വിസിറ്റിങ് വിസയില്‍ ദുബായിലെത്തി തൊഴില്‍ തേടുന്നവര്‍ ഏറെയാണ്. മലയാളികളാണ് ഇത്തരത്തില്‍ കൂടുതല്‍ എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ വിസിറ്റിങ് വിസയില്‍ ദുബായിലെത്തി ഭിക്ഷാടനം നടത്തിയവരെ കുറിച്ച് അറിയാമോ…? എന്നാല്‍ അങ്ങനെയും സംഭവിച്ചു. ഏഷ്യക്കാരായ യുവതിയും യുവാവുമാണ് ഇത്തരത്തില്‍ പുതിയ മാര്‍ഗ്ഗം കണ്ടെത്തിയത്. അവസാനം പോലീസ് പൊക്കിയപ്പോള്‍ ആണ് ഇവരുടെ ലക്ഷ്യം പൊളിഞ്ഞത്. ദുബായിലെ നായിഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇവര്‍ ഭിക്ഷാടനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

രാത്രി പട്രോളിങിനെത്തിയ പൊലീസുകാരാണ് മെട്രോ സ്റ്റേഷന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ സ്ത്രീയെയും പുരുഷനെയും കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതോടെ വിസിറ്റിങ് വിസയില്‍ എത്തിയതാണെന്ന് വ്യക്തമായി. നാട്ടുകാരനായ ഒരാളുടെ സഹായത്തോടെയാണ് ദുബായിലേക്കുള്ള വിസ ലഭിച്ചതെന്നും ഇവിടെയെത്തിയപ്പോള്‍, ഭിക്ഷാടനം നടത്തി ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും സ്ത്രീയും പുരുഷനും ദുബായി പൊലീസിനോട് പറഞ്ഞു. ഭിക്ഷാടനം നടത്തി കിട്ടുന്ന പണം കൊണ്ട് നാട്ടിലെത്തി ബിസിനസ് ചെയ്ത് ജീവിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി.
പിടിയിലായവരില്‍ ഒരാളുടെ കൈവശം 191 ദിര്‍ഹവും മറ്റേയാളുടെ കൈവശം 161 ദിര്‍ഹവും പൊലീസ് കണ്ടെത്തി. വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയധികം തുക ഇരുവരും സമാഹരിച്ചതെന്ന് ദുബായി പൊലീസ് പറഞ്ഞു.മൂന്ന് മാസത്തെ തടവിന് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.