ശശി തരൂരുമായി പാര്‍ട്ടി സംസാരിച്ചിട്ടുണ്ട്, തിരുത്തുമെന്നാണ് കരുതുന്നത്; കെ സി വേണുഗോപാല്‍

തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ വിവാദ ലേഖനത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഷയത്തില്‍ ഇനി വിവാദം വേണ്ട, അത് അടഞ്ഞ അദ്ധ്യായമായി കാണാനാണ് കോണ്‍ഗ്രസിനിഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂര്‍ ലേഖനം എഴുതിയത്. ശരിയായ ഡാറ്റ കിട്ടിയാല്‍ നിലപാട് മാറ്റുമെന്ന് തരൂര്‍ പറഞ്ഞിട്ടുണ്ട്. അത് മുഖവിലയ്ക്ക് എടുക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. കേരളത്തില്‍ ചെറുകിട സംരംഭങ്ങള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്. കൃത്രിമ കണക്കുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തരൂരുമായി പാര്‍ട്ടി സംസാരിച്ചിട്ടുണ്ട്. തിരുത്തുമെന്ന് തന്നെയാണ് കരുതുന്നത്. ഇനി വിവാദം വേണ്ട’- കെ സി വേണുഗോപാല്‍ പറഞ്ഞു.

ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ ശശി തരൂര്‍ എഴുതിയ ലേഖനമാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. പിണറായി സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങളില്‍ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ശശി തരൂരിന്റെ ലേഖനം. പിന്നാലെ ശശി തരൂരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വിമര്‍ശനങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും നേരിട്ടും ശശി തരൂര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

’16 വര്‍ഷമായി ആവശ്യപ്പെടുന്ന കാര്യമാണ് ലേഖനത്തില്‍ പറഞ്ഞത്. നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയാണ്. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം വന്നാല്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുളളൂ. അതിനായി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ വരണം. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ്. അന്താരാഷ്ട്ര തലത്തിലെ ഒരു റിപ്പോര്‍ട്ട് കണ്ടതിനുശേഷമാണ് ഞാന്‍ ലേഖനം എഴുതിയത്’- എന്നായിരുന്നു തരൂരിന്റെ പ്രതികരണം.