ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്: ബിസിസിഐയ്ക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു

ന്യൂഡല്‍ഹി:ഐപിഎല്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കും,കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീംകോടതി നോട്ടിസ് അയച്ചു. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിന്മേല്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബി.സി.സി.ഐയുടെ വിലക്കു ശരിവച്ച കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണു ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനു പങ്കുണ്ടെന്നത് തെളിയിക്കുന്ന ഫോണ്‍ സംഭാഷണമുണ്ടെന്ന് ബിസിസിഐ സുപ്രീംകോടതിയെ അറിയിച്ചു. ശ്രീശാന്തിന് ഏഴു ലക്ഷവും ജിജു ജനാര്‍ദ്ദനന് നാലു ലക്ഷവുമായിരുന്നു വാഗ്ദാനമെന്നും ബിസിസിഐ വ്യക്തമാക്കി.

ഐപിഎല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ച ശ്രീശാന്ത് മത്സരത്തില്‍ ഒത്തുകളി നടത്തിയെന്നാരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണു ബിസിസിഐ ശ്രീശാന്തിനെതിരെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.എന്നാല്‍ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.പിന്നീട് ആജീവനാന്ത വിലക്കും ശിക്ഷാ നടപടികളും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

ഇതിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.