കെസിഎയിലൂടെ ശ്രീശാന്ത് വീണ്ടും മൈതാനത്തേയ്ക്ക്

വിലക്ക് കാരണം വര്‍ഷങ്ങളായി മൈതാനത്ത് നിന്നും മാറി നില്‍ക്കേണ്ടി വന്ന മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് വീണ്ടും ക്രിക്കറ്റില്‍ സജീവമാകുന്നു. 7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കെസിഎയുടെ ട്വന്റി 20യിലൂടെയാണ് ശ്രീ മടങ്ങി വരുന്നത്. അടുത്ത മാസം 17 മുതല്‍ ആലപ്പുഴയില്‍ നടക്കുന്ന പ്രസിഡന്റ്‌സ് കപ്പ് ടി20യിലാണ് എസ്. ശ്രീശാന്ത് കളിക്കുക. കെസിഎ ടൈഗേഴ്സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കളത്തിലിറങ്ങുക. ആകെ 6 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. കൂടാതെ, ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് കെസിഎ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കു വേണ്ടി 27 ടെസ്റ്റുകളില്‍ 82 വിക്കറ്റുകളും ഏകദിനങ്ങളില്‍ 53 മത്സരങ്ങളില്‍ 75 വിക്കറ്റുകളും ശ്രീശാന്ത് നേടിയിട്ടുണ്ട്.

2011ഏപ്രില്‍ 2ന് ശ്രീലങ്കയ്ക്കെതിരെയായിരുന്നു ശ്രീശാന്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം. 2013ല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായി പങ്കെടുക്കവെ ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയതോടെ ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. പിന്നീട് കേസില്‍ തെളിവില്ലെന്ന് കണ്ട് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി എങ്കിലും ചിലരുടെ നിക്ഷിപ്ത താല്‍പര്യ പ്രകാരം ശ്രീശാന്തിന്റെ വിലക്ക് തുടരുകയായിരുന്നു. അവസാനം സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വിലക്ക് ഏഴ് വര്‍ഷമായി ചുരുക്കി. ഇതോടെ സെപ്റ്റംബര്‍ മാസത്തില്‍ ശ്രീശാന്തിന്റെ വിലക്ക് കാലാവധി അവസാനിച്ചു.