കോട്ടയത്തും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു ; പ്രതിരോധ നടപടികള്‍ തുടങ്ങി

avian-flu-kuttanad കോട്ടയം :  ആലപ്പുഴയ്ക്ക് പുറമെ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ച 12 സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പക്ഷിപ്പനി സ്ഥിതീകരിച്ചത്. ചത്ത താറാവുകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭോപ്പാലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബില്‍  പരിശോധിച്ചപ്പോഴാണ്  താറാവുകള്‍ കൂട്ടമായി ചാകാന്‍ കാരണം പക്ഷിപ്പനിതന്നെയാണെന്ന് കണ്ടത്തെിയത്. ഞായറാഴ്ച ഉച്ചയോടെയാണ് പരിശോധനാഫലം മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്ക് ലഭിച്ചത്.രണ്ട് ദിവസത്തിനിടെ അയ്മനം, ആര്‍പൂക്കര പഞ്ചായത്തുകളില്‍ രണ്ടായിരത്തിലേറെ താറാവുകള്‍ ചത്തതോടെയാണ് പക്ഷിപ്പനിയാണോയെന്ന സംശയത്താല്‍ ഭോപ്പാലിലെ  ലാബില്‍ അയച്ചത്. രോഗം ബാധിച്ചവയുടെ സ്രവങ്ങളും താറാവുകളെയുമടക്കം 40 കിലോ സാമ്പിളുകള്‍ ശേഖരിച്ചാണ് പരിശോധനയ്ക്കയച്ചതെന്നായിരുന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍  അറിയിച്ചത്. കഴിഞ്ഞ വര്‍ഷവും പക്ഷിപ്പനിയുണ്ടായതിനെ തുടര്‍ന്ന് ഇവിടെ താറാവുകളെയും കോഴികളെയും കൊന്നൊടുക്കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എം.ദിലീപ് അറിയിച്ചു.  തിങ്കളാഴ്ച വൈകുന്നേരം 3.30ന് കലക്ടറേറ്റില്‍  കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.