മലിനീകരണ വായുവില്‍ നട്ടംതിരിഞ്ഞ് ഡല്‍ഹി ; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം കൂടി അവധി

delhi-pollution_650x ന്യൂഡൽഹി : വായുമലിനീകരണത്തില്‍ ബുദ്ധിമുട്ടി രാജ്യതലസ്ഥാനം. ഇന്ത്യയിലെ മറ്റു പല പ്രമുഖ നഗരങ്ങളും ഭയക്കേണ്ട ഒരു സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ ഉള്ളത്. മാരകമായ വായു മലനീകരണം കാരണം ഡല്‍ഹിയിലെ സ്കൂളുകൾക്ക് മൂന്നു ദിവസത്തേക്കു കൂടി അവധി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാൾ അറിയിച്ചു. രാവിലെ എട്ടുമണിക്കും 200 മീറ്ററിൽ കൂടുതൽ കാഴ്ച ലഭിക്കാത്തവിധം പുക മൂടിയ അന്തരീക്ഷമായിരുന്നു ഡൽഹിയിൽ. ഹൃദയത്തിനും ശ്വാസകോശത്തിനും അപകടമുണ്ടാക്കുന്ന പൊടിപടലങ്ങൾ ഒരു ക്യുബിക് മീറ്ററിൽ 700 മൈക്രോ ഗ്രാം എന്ന നിലയിലാണുള്ളത്. ലോകാരോഗ്യ സംഘടന നിർേദശിക്കുന്ന പരിധിയേക്കാൾ 70 മടങ്ങ് കൂടുതലാണ് ഇത്.റോഡുകളിൽ വെള്ളം തളിക്കുകയും മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. നിർമാണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അഞ്ചു ദിവസത്തേക്ക് നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വായു മലിനീകരണത്തിനെതിരെ നടപടി കൈക്കൊള്ളാനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പത്തു ദിവസത്തേക്ക് ബദാർപൂർ താപനിലയം അടച്ചിടാനും ഡീസൽ ജനറേറ്ററുകൾ നിരോധിക്കാനും തീരുമാനിച്ചു. എന്നാൽ വാഹനങ്ങൾ നിയന്ത്രിച്ചതു കൊണ്ട് മാത്രം മലിനീകരണം തടയാനാവില്ല. ഇതിനായി മറ്റു സംസ്ഥാനങ്ങൾകൂടി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ നിരക്ക് മാരകമായി ഉയര്‍ന്നത്.