ഷൂട്ടിംഗിനിടെ അപകടം ; ഒരു നടന്‍റെ മൃതദേഹം ലഭിച്ചു

 ava-uday-anilബംഗളൂരു : ഷൂട്ടിങ്ങിനിടെ തടാകത്തിൽ വീണു കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ മാസ്തിഗുഡി എന്ന കന്നഡ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണു ദാരുണമായ സംഭവം ഉണ്ടായത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തിൽ ഹെലികോപ്റ്ററിൽനിന്നു ചാടിയ ഉദയ്, അനിൽ എന്നീ നടന്മാരെ തടാകത്തിൽ കാണാതാവുകയായിരുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇവർ. ഉദയ്, അനിൽ എന്നിവർ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാൽ തടാകത്തിലേക്ക് ചാടിയ മൂന്നുപേരിൽ രണ്ടു പേർ ഒഴുക്കിൽപെടുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു.അതിനിടെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ഷൂട്ടിങ് നടത്തിയതിനാണ് കേസ്. കാണാതായ നടന്മാരില്‍ ഒരാള്‍ക്ക് നീന്തല്‍ വശമില്ലായിരുന്നു. എന്നാല്‍ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് ഷൂട്ടിംഗ് നടത്തിയത് എന്ന് പോലീസ് പറയുന്നു. ഒഴുക്കില്‍പ്പെട്ട ഇരുവരും സഹായത്തിനായി നിലവിളിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണുവാന്‍ സാധിക്കും.എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഒരുക്കി നിര്‍ത്തിയിരുന്ന ബോട്ട് പണിമുടക്കിയത് കാരണം മറ്റുള്ളവര്‍ക്ക് അവിടേയ്ക്ക് എത്തുവാന്‍ സാധിച്ചില്ല. ആകെ ഒരു ബോട്ട് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.