പോലീസിന്‍റെ വേഷം മാറും ; കാക്കി കളര്‍ മാറ്റുവാന്‍ കേന്ദ്രതീരുമാനം

ന്യൂഡൽഹി :  ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പേ തന്നെ നമ്മുടെ നാട്ടിലെ പോലീസുകാരുടെ യൂണിഫോം നിറം കാക്കിയാണ്. സ്വതന്ത്ര ലബ്ധിക്ക് ശേഷവും ഭരണത്തില്‍ കയറിയ ഇന്ത്യന്‍ സര്‍ക്കാര്‍ പലതും മാറ്റി എങ്കിലും പോലീസുകാരുടെ വസ്ത്രത്തില്‍ വലിയ മാറ്റം കൊണ്ട് വന്നില്ല. കാലം മാറിയപ്പോള്‍ തൊപ്പിയും , നിക്കറും എല്ലാം രൂപാന്തരം വന്നു എങ്കിലും നിറം അന്നും ഇന്നും ഒരുപോലെ തുടരുകയാണ്.അതുകൊണ്ടുതന്നെ  കാക്കിക്ക് പകരം എല്ലാ കാലാവസ്ഥയിലും ധരിക്കാവുന്നതും വിവിധ കളറുകളിലുമുള്ള  യൂണിഫോം പോലീസിനുവേണ്ടി തയ്യാറാവുകയാണ്‌. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര മന്ത്രാലയം ജനുവരിയില്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മാറ്റം സ്വീകരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും കേന്ദ്രതലത്തിലുള്ള ഒമ്പത് ലക്ഷം അര്‍ദ്ധസൈനിക ഉദ്യോഗസ്ഥര്‍ പൂര്‍ണമായും പുതിയ യൂണിഫോമിലേക്ക് മാറും. രാജ്യത്തെ പതിനാറ് ലക്ഷം വരുന്ന പൊലീസ് സേനയില്‍ കൊല്‍കത്തയുള്‍പ്പെടെ പലയിടങ്ങളിലും നേരത്തേ തന്നെചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കനമേറിയ ബക്കിളോട്കൂടിയ ബെല്‍റ്റും തൊപ്പിയുമൊക്കെ പുതിയ കാലത്തിന് അനുയോജ്യമല്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിഫോം മാറ്റം.പൊലീസ് വകുപ്പിനെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2012ല്‍ യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമായിരുന്നു പൊലീസ് യൂണിഫോമിന്‍റെ നിറംമാറ്റം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള പൊലീസ് കാക്കി മാറ്റി കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രം കൊണ്ടുവരികയെന്ന ലക്ഷ്യം വൈകാതെ ഫലം കാണുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഹ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ് പുതിയ പൊലീസ് യൂണിഫോമിന്‍റെ ഡിസൈൻ തയാറാക്കിയത്. ചൂട് കാലത്തും തണുപ്പ് കാലത്തും ധരിക്കാന്‍ പ്രത്യേകം വസ്ത്രങ്ങളാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.