കണക്കില്‍ പെടാത്ത നാല് ലക്ഷം കോടി രൂപയുടെ കള്ളപ്പണവും ബാങ്കുകളില്‍ എത്തി

ന്യൂഡല്‍ഹി : നോട്ടുനിരോധനം നടപ്പില്‍ വന്നതിനുശേഷം ബാങ്കുകളില്‍ എത്തിയതില്‍ നാല് ലക്ഷം കോടിയുടെ കള്ളപ്പണവും കണ്ടെത്തി. മൂന്നു ലക്ഷത്തിനും നാല് ലക്ഷം കോടിക്കും ഇടയിലുള്ള സംഖ്യ ബാങ്കുകളില്‍ എത്തിയതായാണ് പ്രാഥമിക കണക്ക്. നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ 25,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. നവംബര്‍ എട്ടിന് ശേഷം വായ്പ തിരിച്ചടവായി 80,000 കോടി രൂപയും ബാങ്കുകളിലെത്തി.  വിവിധ സഹകരണ ബാങ്കുകളിലായി എത്തിയ 16000 കോടി രൂപയുടെ ഉറവിടവും അന്വേഷിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ മാത്രം 10,700 കോടി രൂപയുടെ നിക്ഷേപം  എത്തി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷത്തിലധികം രൂപയുടെ  വീതം നിക്ഷേപം വന്നു.