തോക്ക് കൈവശം വെച്ച കേസില്‍ സല്‍മാന്‍ഖാന്‍ നിരപരാധി ; കോടതി വെറുതെ വിട്ടു

തോക്ക് കൈവശംവച്ചെന്ന കേസിൽ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കി . ജോധ്പൂർ സി.ജെ.എം കോടതിയാണ് കുറ്റവിമുക്തനാക്കിയത്. കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത ആയുധം കൈവശം വെച്ചുവെന്നതായിരുന്നു സല്‍മാന്‍ഖാന് എതിരെയുള്ള കുറ്റം. 1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു. കൃഷ്മൃഗത്തെ വേട്ടയാടി, നിയമവിരുദ്ധമായി ആയുധം കൈയിൽവെച്ചു എന്നിങ്ങനെ നാല് കേസുകളാണ് സൽമാൻ ഖാന് എതിരായി ഉള്ളത്. അതിൽ രണ്ടുകേസുകളിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. മറ്റൊരു കേസിന്റെ വിചാരണ സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിരപരാധിയാണെന്നും വനം വകുപ്പ് തന്നെ കേസിൽ കുടുക്കുകയായിരുന്നു എന്നുമാണ് സൽമാന്റെ വാദം. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 7 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു സല്‍മാനെതിരെ ചുമത്തിയിരുന്നത്.കഴിഞ്ഞ ഡിസംബർ ഒൻപതിന് കേസിന്റെ അന്തിമ വിചാരണ അവസാനിച്ചുവെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.