സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ മാത്രം; യുഎസില്‍ ട്രംപിനെതിരെ പ്രതിഷേധം കനക്കുന്നു

വാഷിംഗ്‌ടണ്‍ : ഡോണള്‍ഡ് ട്രംപ്  പ്രസിഡന്‍റായി  സ്ഥാനമേറ്റെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കയില്‍  പ്രതിഷേധം ശക്തമാകുന്നു. സ്ഥാനാരോഹണദിവസവും അതിനുശേഷവും പ്രതിഷേധം തുടരാന്‍ അനുമതി നേടിയിരിക്കയാണ് സംഘടനകള്‍.   .സ്ഥാനാരോഹണ ദിവസം പ്രതിഷേധം തുടരുമെന്ന് ഉറപ്പായതോടെ ചടങ്ങിന്റെ പൊലിമ കെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ജനുവരി 14നാണ്  സംഘടിത പ്രതിഷേധങ്ങള്‍ തുടങ്ങിയത്.മെക്‌സിക്കന്‍-ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളആയിരുന്നു കാരണം. തെരഞ്ഞെടുപ്പ് വേളയില്‍ ലൈംഗിക ആരോപണങ്ങളുമായി രംഗത്തു വന്ന മോഡലും മുന്‍ റിയാലിറ്റി ഷോ താരവുമായ  സമ്മര്‍ സെര്‍വോസും വീണ്ടും ആരോപണങ്ങളുമായി രംഗത്ത് വരിക മാത്രമല്ല ഒരു പടി കൂടി കടന്ന് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. പബ്ലിക് സ്കൂളുകള്‍ക്കുള്ള ഫണ്ട് വിഹിതവുമായി ബന്ധപ്പെട്ട് സ്കൂളുകളും ട്രംപിനെതിരെ പ്രതിഷേധവുമായെത്തുകയാണ്. വിദ്യാഭ്യാസ സെക്രട്ടറിയായ ബെറ്റ്സി ദേവോസ് ഉള്‍പ്പടെ ട്രംപിന്റെ ശതകോടിശ്വരന്മാര്‍ ഉള്‍പ്പെട്ട വകുപ്പുമേധാവികളെക്കുറിച്ചുള്ള ആശങ്കളും ഒരു കാരണമാണ്.രാഷ്‌ട്രീയ എതിരാളികള്‍ക്ക് പുറമെ കുടിയേറ്റക്കാരും, സ്വവര്‍ഗാനുരാഗികളും, ചലച്ചിത്ര പ്രവര്‍ത്തകരും പ്രക്ഷോഭവുമായി രംഗത്തുണ്ട്.