പാക് സൈന്യത്തിന്‍റെ പിടിയിലായ ഇന്ത്യന്‍ സൈനികനെ പാക്കിസ്ഥാന്‍ വിട്ടയച്ചു

ന്യൂഡല്‍ഹി :   നിയന്ത്രണ രേഖ മറികടന്നതിന്റെ പേരില്‍ പാകിസ്താന്റെ തടവിലായിരുന്ന ഇന്ത്യന്‍ സൈനികനെ പാകിസ്താന്‍ മോചിപ്പിച്ചു.  അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ് മോചിപ്പിക്കുന്നത്. ചൗഹാനെ വാഗ അതിര്‍ത്തി വഴി തിരിച്ചക്കും. പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജവാന്‍ നിയന്ത്രണരേഖ കടന്നത്. മാനുഷിക പരിഗണന വച്ചാണ് ജവാനെ വിട്ടയയ്ക്കുന്നതെന്ന് പാകിസ്ഥാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ മിന്നലാക്രമണം നടത്തിയ വാര്‍ത്ത പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് സൈനികന്‍ പാക്കിസ്ഥാന്റെ പിടിയിലായെന്ന് വ്യക്തമായത്. പിടിയിലായ ജവാന്‍ മിന്നലാക്രമണം നടത്തിയ സംഘത്തിന്റെ ഭാഗമല്ലെന്നും ജോലിക്കിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്നും സൈന്യം അന്നു തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ സൈനികര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുന്നത് പതിവാണെന്നും നിലവിലെ സംവിധാനങ്ങള്‍ വഴി അവരെ തിരികെ എത്തിക്കാറുണ്ടെന്നും അന്നു സൈന്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള പാകിസ്താന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ സൈനികനെ കൈമാറുന്നതെന്ന് പാകിസ്താന്‍ പറയുന്നു. മേലധികാരികളോടുള്ള ദേഷ്യം മൂലമാണ് തന്റെ സൈനിക പോസ്റ്റ് ഉപേക്ഷിച്ച് ഇയാള്‍ അതിര്‍ത്തി കടന്നതെന്നാണ് പാകിസ്താന്‍ പറയുന്നത്. ഇയാള്‍ സ്വമേധയാ അതിര്‍ത്തി  ടക്കുകയും പാക് സൈന്യത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്നുമാണ് പാകിസ്താന്റെ നിലപാട്. ഇന്ത്യ മിന്നലാക്രമണം നടത്തിയതിനു പിന്നാലെ ചവാന്‍  അപ്രത്യക്ഷമായത് വലിയ ആശങ്കയുണര്‍ത്തിയിരുന്നു.  22കാരനായ ചവാന്‍ 37 രാഷ്ട്രീയ റൈഫിള്‍സില്‍ പെട്ട ജവാനാണ്. മഹാരാഷ്ട്രയിലെ ബോര്‍വിഹിര്‍ സ്വദേശിയാണ് ഇയാള്‍.