ഡൊണാള്‍ഡ് ട്രംപും മാർപാപ്പയും: കാത്തിരുന്ന് കാണാമെന്ന്

റോം: വത്തിക്കാൻ എങ്ങനെയാണ് അമേരിക്കയിലെ പുതിയ സാഹചര്യത്തെ വിലയിരുത്തുന്നതെന്ന ചർച്ച രാജ്യാന്തര മാധ്യമങ്ങളിൽ ശ്രദ്ധേയമായി. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ട്രംപിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിന്റെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രതികരിച്ചു.

എന്നാൽ ട്രംപ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാത്തിരുന്ന് കാണാമെന്ന് അദ്ദേഹം പറഞ്ഞു. സ്പാനിഷ് പത്രമായ എല്‍ പായിസിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങനെ പറഞ്ഞത്. ശനിയാഴ്ച വൈകിട്ടാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുന്ന അതേ സമയത്ത് തന്നെയായിരുന്നു മാര്‍പ്പാപ്പയുമായുള്ള അഭിമുഖം നടന്നത്.

ജനങ്ങളെ മുന്‍കൂട്ടി വിലയിരുത്തുന്നത് തനിക്കിഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1930 കളില്‍ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത് ജനങ്ങളുടെ വോട്ട് നേടിയാണ്. എന്നാല്‍ അദ്ദേഹം ജനങ്ങളെ നശിപ്പിക്കുകയാണ് ചെയ്തത്. മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. നമ്മുടെ വ്യക്തിത്വം നമുക്ക് തിരിച്ച് തരുന്ന ഒരു രക്ഷകനെയാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. നമ്മള്‍ മറ്റുള്ളവരില്‍ നിന്നും നമ്മളെ ചുമരുകളും വൈദ്യുതി വേലികളും കൊണ്ട് പ്രതിരോധം തീര്‍ക്കുകയാണെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.