കാശ്മീര്‍ മഞ്ഞിടിഞ്ഞു വീണ് മരിച്ച സൈനികരുടെ എണ്ണം 14 ആയി

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മഞ്ഞിടിഞ്ഞു വീണ് മരിച്ച സൈനികരുടെ എണ്ണം 14 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് തവണയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. കശ്മീരില്‍ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഗുരെസ് സെക്ടറില്‍ സൈനിക ക്യാംപിലേക്കാണ് ഇന്നലെ മഞ്ഞുമല ഇടിഞ്ഞുവീണത്. ഇന്നലെ രാത്രി 10 സൈനികര്‍ മരിച്ചിരുന്നു. നാല് പേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മഞ്ഞുവീഴ്ച കഠിനമായതിനെ തുടര്‍ന്നു ശ്രീനഗര്‍–ജമ്മു ദേശീയപാത മൂന്ന് ദിവസമായി അടഞ്ഞ് കിടക്കുകയാണ്. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും നിര്‍ത്തി വച്ചു. മൂന്ന് ദിവസമായി തുടരുന്ന മഞ്ഞ് വീഴ്ച്ചയില്‍ താഴ് വരയിലെ കുറഞ്ഞ താപനില മൈനസ് മൂന്നു ഡിഗ്രിയിലെത്തി. കുപ്‌വാര, ഉറി, മാച്ചില്‍ എന്നീ മേഖലകളിലും മഞ്ഞ് വീഴ്ച്ചാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ച്ചയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം. നാല് സൈനികരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.