ട്രംപിനെ ബ്രിട്ടനില്‍ കയറ്റാതിരിക്കാന്‍ ഒപ്പുശേഖരണം ; വ്യാപക പിന്തുണ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബ്രിട്ടനില്‍ പ്രവേശിപ്പിക്കരുത് എന്ന പേരില്‍ നടക്കുന്ന ഒപ്പുശേഖരണത്തിന് വ്യാപക പിന്തുണ. ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശനത്തെ എതിര്‍ത്തുകൊണ്ട് നടത്തുന്ന ഒപ്പുശേഖരണത്തില്‍ പങ്കാളികളായവരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു. വിദേശ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ്  ഒപ്പു ശേഖരണം നടക്കുന്നത്. ട്രംപിനെ ബ്രിട്ടണിലേയ്ക്ക് ക്ഷണിക്കരുതെന്നും ട്രംപിന്റെ സന്ദര്‍ശനം രാജ്യത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതിഷേധക്കാരുടെ പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തരേസ മെയ് ആണ് അടുത്തിടെ നടന്ന അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ട്രംപിന്റെ ബ്രിട്ടണ്‍ സന്ദര്‍ശനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. മുസ്ലീം രാജ്യങ്ങളില്‍നിന്നുള്ള പൌരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശനം തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ നടപടിയില്‍ ലോകരാഷ്ട്രങ്ങള്‍ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു.