ലക്ഷ്മി നായരുടെ രാജി ; സമരത്തില്‍ നിന്നും എസ് എഫ് ഐ പിന്മാറുന്നു

തിരുവനന്തപുരം : ലോ അക്കാദമിയില്‍ നടന്നുവരുന്ന സമരത്തില്‍ എസ്.എഫ്.ഐ മലക്കം മറിഞ്ഞു. സമരത്തിലെ പ്രധാന ആവശ്യമായി ഉന്നച്ചിരുന്ന, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യത്തിൽ നിന്നാണ് എസ്എഫ്ഐ പിന്നോട്ട് പോയത്. ലക്ഷ്മി നായര്‍ രാജി വെയ്ക്കേണ്ടതില്ലെന്നാണ് എസ്.എഫ്.ഐയുടെ പുതിയ നിലപാട്. രാജിക്ക് പകരം ലഷ്മി നായര്‍ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്ന് അഞ്ച് വര്‍ഷത്തേക്ക് മാറി നിന്നാല്‍ മതി എന്നാണു സംഘടനയുടെ ഇപ്പോഴത്തെ ആവശ്യം. ഇന്ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് എസ്.എഫ്.ഐ നിലപാട് മാറ്റിയത്. ലോ അക്കാദമി സമരത്തിലെ എസ്.എഫ്.ഐ ഇടപെടലിനെ കുറിച്ച് നേരത്തെ തന്നെ ആക്ഷേപങ്ങളുണ്ടായിരുന്നു. എന്തിന് വേണ്ടിയാണ് സമരമെന്ന് എസ്.എഫ്.ഐക്ക് പോലും അറിയില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പരിഹസിച്ചിരുന്നു. സമരം പാര്‍ട്ടി ഏറ്റെടുക്കില്ലെന്ന് നേരത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയിച്ചു. എന്നാലും ലക്ഷ്മി നായര്‍ രാജിവെയ്ക്കും വരെ സമരം തുടരുമെന്നാണ് എസ്.എഫ്.ഐ നേതാക്കള്‍ കഴിഞ്ഞ ദിവസം വരെയും പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നു.